Thursday, August 7, 2025

തുഞ്ചത്ത് എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം - കഥാസാരം

തുഞ്ചത്ത് എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം - 

കഥാസാരം

കൈലാസപർവതത്തിൽ, രാമന്റെ പരമഭക്തനായ ശിവൻ, പാർവതിക്ക് അദ്ധ്യാത്മ രാമായണത്തിൽ പ്രതിപാദിച്ചിട്ടുള്ള രാമന്റെ പുണ്യകഥ പറഞ്ഞുതുടങ്ങി. “രാമ” നാമം പാപികളെപ്പോലും ശുദ്ധീകരിക്കും. ഒരു വേടൻ, അറിയാതെ രാമനാമം ജപിച്ച് വാല്മീകി മഹർഷിയായി. ബ്രഹ്മാവിന്റെ ആജ്ഞയാൽ, സരസ്വതിയുടെ അനുഗ്രഹത്തോടെ, അദ്ദേഹം ഈ മഹാകാവ്യം രചിച്ചു. 

പരമശിവൻ വെളിപ്പെടുത്തി: “രാമൻ പരബ്രഹ്മംതന്നെയാണ്, പരമമായ സത്യം; സീത പ്രകൃതിയാണ്, സൃഷ്ടിശക്തി. അവരുടെ ഐക്യം ദുഃഖത്തെ ഇല്ലാതാക്കുന്നു. അയോദ്ധ്യയിൽ, ഭൂമിദേവിയുടെ പ്രാർത്ഥനയ്ക്ക് മറുപടിയായി, മഹാവിഷ്ണു ദശരഥന്റെ പുത്രൻ  രാമനായി അവതരിക്കാമെന്നു വാഗ്ദാനം ചെയ്തു. പുത്രന്മാരില്ലാതിരുന്ന രാജാവ് ദശരഥൻ പുത്രകാമേഷ്ടി എന്ന അഗ്നിയാഗം നടത്തിയപ്പോൾ യാഗാഗ്നിയിൽനിന്ന് ദിവ്യമായ ഒരു പായസം ലഭിച്ചു. രാജാവ്  ആ പായസം രാജ്ഞിമാരായ കൗസല്യ, കൈകേയി, സുമിത്ര എന്നിവർക്ക് വീതിച്ചുനല്കി. ആ പായസത്തിന്റെ പ്രഭാവത്താൽ രാമൻ, ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്നൻ എന്നീ പുത്രന്മാർ ജനിച്ചു. കൗസല്യാദേവി പുത്രനായ രാമന്റെ നാലുഭുജങ്ങളുള്ള ദിവ്യരൂപം ദർശിച്ച് ആനന്ദാശ്രുപൊഴിച്ചു. ശിശുവിനെ പരംപൊരുളായിക്കണ്ട് സ്തുതിച്ചു.

രാമനും സഹോദരന്മാരും വേദങ്ങളും അസ്ത്രവിദ്യയും പഠിച്ച്, ജ്ഞാനവും വിനയവും നിറഞ്ഞവരായി വളർന്നു. രാമൻ, നാലു സഹോദരന്മാരുടെയും നേതാവായി, എന്നാൽ ലക്ഷ്മണനോട് അഗാധമായ ഒരു സ്നേഹബന്ധം പുലർത്തി. വിശ്വാമിത്ര മഹർഷി, രക്ഷസന്മാരായ മാരീചന്റെയും സുബാഹുവിന്റെയും ശല്യത്തിൽനിന്ന് അദ്ദേഹം നടത്തുന്ന യാഗങ്ങൾക്ക് സംരക്ഷിയേകാൻ രാമലക്ഷ്മണന്മാരെ അദ്ദേഹത്തിന്റെ കൂടെ അയക്കാൻ ആവശ്യപ്പെട്ടു. ദശരഥന്റെ ആശങ്കയെ ഗുരുവായ വസിഷ്ഠൻ ശമിപ്പിച്ചു: “ഒട്ടും പേടിക്കേണ്ടതില്ല; രാമൻ നാരായണനാണ്.” രാമൻ രാക്ഷസിയായ താടകയെ വധിച്ച് അവൾക്ക് ശാപമോചനം നൽകി. പിന്നീട്  സുബാഹുവിനെ നിഗ്രഹിച്ച് രാമൻ മാരീചനെ വെറുതെ വിട്ടയച്ചു. ഗൗതമാശ്രമത്തിൽ, രാമന്റെ പാദസ്പർശം ശിലയായിക്കിടന്ന അഹല്യയെ ശാപമുക്തയാക്കി. മിഥിലയിൽ, സീതയുടെ സ്വയംവരത്തിൽ ശിവധനുസ്സ് ഭേദിച്ച് രാമൻ സീതയെ പാണിഗ്രഹണം ചെയ്തു. ക്രുദ്ധനായി എതിരേ വന്ന പരശുരാമൻ, രാമന്റെ വിനയത്തിലും നയത്തിലും മയങ്ങി, തന്നിലുള്ള ദിവ്യശക്തിയെല്ലാം രാമനിൽ സമർപ്പിച്ച്, ധർമ്മസ്ഥാപനത്തിനുള്ള രാമദൗത്യത്തെ അംഗീകരിച്ചു.

അയോദ്ധ്യ, വിഷ്ണുവിന്റെയും ലക്ഷ്മിയുടെയും അവതാരങ്ങളായ രാമ-സീത ദമ്പതികളുടെ സാന്നിദ്ധ്യത്തിൽ  സമൃദ്ധിയോടെ വിളങ്ങി. നാരദൻ, രാവണനെ ഇല്ലാതാക്കാനുള്ള രാമന്റെ അവതാരദൗത്യവും അതിനായി പതിന്നാലുവർഷത്തെ വനവാസവും ഉണ്ടാവുമെന്ന് അദ്ദേഹത്തെ ഓർമ്മിപ്പിച്ചു. ദശരഥൻ രാമന്റെ രാജ്യാഭിഷേകം തീരുമാനിച്ചുവെങ്കിലും സരസ്വതീ ദേവിയാൽ സ്വാധീനിക്കപ്പെട്ട മന്ഥര, കൈകേയിയോട് പുത്രൻ ഭരതന്റെ രാജ്യാഭിഷേകവും രാമന്റെ വനവാസവും രാജാവിനോട് ആവശ്യപ്പെടാൻ പ്രേരിപ്പിച്ചു. കൈകേയിയുടെ വാശി ദശരഥനെ തകർത്തു, എന്നാൽ രാമൻ ധർമ്മത്തിന് മുൻഗണന നൽകി വനവാസം സ്വീകരിച്ചു. കൗസല്യയുടെയും ലക്ഷ്മണന്റെയും എതിർപ്പിനെ രാമൻ തന്റെ ശാന്തപ്രകൃതവും ജ്ഞാനവും കൊണ്ട് അതിജീവിച്ചു. സീത, “അങ്ങയോടൊപ്പമുള്ള വനവാസം എനിക്ക് സ്വർഗ്ഗവാസമാണ്” എന്ന് പ്രഖ്യാപിച്ച്, ലക്ഷ്മണനോടൊപ്പം രാമനെ പിന്തുടർന്നു. സമ്പത്തുകൾ ദാനം ചെയ്ത്, മരവുരി ധരിച്ച് രാമസീതാ ലക്ഷ്മണൻമാർ കാട്ടിലേക്ക് പോകുമ്പോൾ, അയോധ്യയിലെ ജനങ്ങൾ രാമനാമം ജപിച്ച് കരഞ്ഞ് അവരെ അനുഗമിച്ചു.

തങ്ങളെ പിന്തുടരുന്ന ജനങ്ങളെ ഒഴിവാക്കാൻ അവർ രാത്രിയിൽ തമസാനദീതീരത്ത് നിന്നും പുറപ്പെട്ടു. ഗുഹന്റെ സഹായത്തോടെ ഗംഗ കടന്ന് പോകവേ, സീത ഗംഗാദേവിയോട് പ്രാർത്ഥിച്ചു. ഭരദ്വാജമഹർഷി അവരെ ചിത്രകൂടത്തിലേയ്ക്ക് നയിച്ചു. വാല്മീകിയുടെ ആശ്രമത്തിൽ വച്ച് തനിക്ക്, “രാമ” നാമത്താലുണ്ടായ പരിവർത്തനം വിവരിച്ച്, അവർക്ക് താമസിക്കാനുള്ള ഒരു കുടിൽ നിർമ്മിക്കാൻ പറ്റിയ സ്ഥലം ഏതെന്നു പറഞ്ഞുകൊടുത്തു. ദശരഥൻ, പണ്ട് അറിയാതെ ചെയ്തു പോയൊരു പാപഫലമായി കിട്ടിയ ശാപത്താൽ രാമന്റെ വനവാസത്തിൽ അതീവ ദുഃഖിതനായി മരിച്ചു. ഭരതൻ, അമ്മയായ കൈകേയിയെ ശപിച്ച്, പിതാവിന്റെ ശവസംസ്കാരം നടത്തി, രാമനെ തിരികെ കൊണ്ടുവരാൻ ചിത്രകൂടത്തിലേയ്ക്ക് യാത്രയായി. ഭരതൻ രാമന്റെ കാലിൽ വീണ് കൊട്ടാരത്തിലേക്ക് തിരിച്ചുവരാൻ അപേക്ഷിച്ചെങ്കിലും, രാമൻ പിതൃവാഗ്ദാനം പാലിച്ചു. ഭരതൻ, രാമന്റെ പാദുകങ്ങൾ വഹിച്ച്, നന്ദിഗ്രാമത്തിലേയ്ക്ക് പോയി ഒരു തപസ്വിയായി രാമന്റെ പ്രതിപുരുഷനായി രാജ്യം ഭരിച്ചു. രാമ-സീതാ-ലക്ഷ്മണന്മാർ ഭീതിദമായ ദണ്ഡകവനത്തിലേക്ക് പോയി, അവിടെ അത്രിമുനിയുടെയും പത്നി അനസൂയയുടെയും ആശീർവാദം സ്വീകരിച്ചു.

ദണ്ഡകവനത്തിൽ, രാമൻ വിരാധനെ വധിച്ച്, ശാപമുക്തനായ അദ്ദേഹത്തെ സ്വതന്ത്രനാക്കി. രാമദർശനം കിട്ടിയ ശരഭംഗമുനി തന്റെ ആശ്രമത്തിലിരുന്നു മോക്ഷപദം പ്രാപിച്ചു. ഋഷി സുതീക്ഷ്ണൻ രാമന്റെ താമരപ്പാദങ്ങളിൽ തന്റെ ഭക്തി അർപ്പിച്ചു. അഗസ്ത്യഋഷി രാമന് ദിവ്യായുധങ്ങൾ നൽകി, അവരെ പഞ്ചവടിയിലേക്ക് ആനയിച്ചു, അവിടെ ജടായു രാമനുമായി തന്റെ വിധേയത്വം പുതുക്കി. രാമൻ, ഭക്തിയിലൂടെ മായയുടെ മിഥ്യയും ജീവാത്മ-പരമാത്മ ഐക്യവും ലക്ഷ്മണന് ഉപദേശരൂപത്തിൽ പകർന്നുനല്കി. കാമരൂപിണിയായ ശൂർപ്പണഖ, രാമനെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചെത്തിയെങ്കിലും, ലക്ഷ്മണൻ അവളെ വികൃതയാക്കി പറഞ്ഞയച്ചു. അപ്പോളവൾ ഖരനെ യുദ്ധത്തിനായി പ്രേരിപ്പിച്ചു, എന്നാൽ രാമൻ ഖരനെയും സൈന്യത്തെയും വധിച്ച്, അവരെ ശാപമുക്തരാക്കി. കാട്ടിൽ കണ്ടുമുട്ടിയ മനുഷ്യനാരിയെപ്പറ്റിയുള്ള ശൂർപ്പണഖയുടെ വർണനകൾ, രാവണന്റെ ഉള്ളിൽ സീതയോട് ആസക്തി ജനിപ്പിച്ചു. രാവണൻ മാരീചനെ സ്വർണമാനാക്കി മാറ്റി, സീതയെ ആകർഷിപ്പിച്ചു. സ്വർണ്ണമാനിന്റെ പുറകെ പോയ രാമന്റെ ശബ്ദത്തിൽ മാരീചൻ രാമനാദം അനുകരിച്ച് കരഞ്ഞതുകേട്ട്  സീത ഭയപ്പെട്ട് ലക്ഷ്മണനെ പറഞ്ഞയച്ചു. രാവണൻ, സന്യാസിയുടെ വേഷം ധരിച്ചു വന്ന്, സീതയെ ആകാശമാർഗ്ഗേ തട്ടിക്കൊണ്ടുപോയി. വഴിയിൽ വച്ച് ജടായു പോരാടിയെങ്കിലും, അവന്റെ ചിറകുകൾ രാവണൻ അറുത്തു കളഞ്ഞു. സീതയെ അന്വേഷിച്ചു നടന്ന രാമനോട് രാവണൻ ദേവിയെ കൊണ്ടുപോയ കാര്യം പറഞ്ഞ്, രാമന് മുന്നിൽ വച്ച് മരണത്തിന് കീഴ്പ്പെട്ട്, ജടായു വിഷ്ണുലോകത്തേക്ക് ഉയർന്നു.

രാമ-ലക്ഷ്മണന്മാർ കബന്ധനെ കണ്ടു, അവനെ കൊന്ന് അവന്റെ ഗന്ധർവ്വരൂപത്തെ മോചിപ്പിച്ചു. കബന്ധൻ അവരെ ശബരിയുടെ ആശ്രമത്തിലേക്ക് നയിച്ചു. ശുദ്ധഭക്തിയാൽ മുക്തി നേടിയ ശബരി, സീത ലങ്കയിൽ ബന്ധനത്തിലിരിക്കുന്ന കാര്യം വെളിപ്പെടുത്തി, സീതാന്വേഷണത്തിനായി സുഗ്രീവനെ സമീപിക്കാൻ നിർദ്ദേശിച്ചു.  പമ്പാനദീതീരത്ത്, ഹനുമാൻ, ബ്രഹ്മചാരി വേഷത്തിൽ വന്ന് രാമനെ കണ്ട്, രാമ-സുഗ്രീവ സഖ്യം ഉറപ്പിക്കാൻ സഹായിച്ചു. ആകാശമാർഗ്ഗത്തിൽ പോകുമ്പോൾ സീത താഴേയ്ക്ക് എറിഞ്ഞ ആഭരണങ്ങൾ കാൺകെ രാമൻ കൂടുതൽ ദൃഢനിശ്ചയത്തോടെ സീതാന്വേഷണം തുടരാനും രാവണനെ ഇല്ലാതാക്കാനും തീരുമാനിച്ചു. രാമൻ ബാലിയെ വധിച്ച്, മുക്തി നൽകി, സുഗ്രീവനെ രാജാവാക്കി. ബാലിയുടെ പത്നി താര, രാമന്റെ ആത്മജ്ഞാനോപദേശത്താൽ മുക്തിപദം നേടി. മഴക്കാലം കഴിയുന്നതുംകാത്ത്, പ്രവർഷണപർവ്വതത്തിലെ ഗുഹയിലിരുന്നു രാമൻ സീതാരക്ഷാ പദ്ധതി ആസൂത്രണം ചെയ്തു.

രാമനും ലക്ഷ്മണനും അവിടെ ചാതുർമാസ്യം ആചരിക്കുമ്പോൾ രാമൻ ലക്ഷ്മണനെ ഭക്തിയിലൂടെ മോക്ഷം നേടാനുള്ള ക്രിയാമാർഗ്ഗം പഠിപ്പിച്ചു. ഹനുമാൻ ഓർമ്മപ്പെടുത്തിയതനുസരിച്ച് സുഗ്രീവൻ അനേകം വാനരന്മാരെ സീതയെ തേടാനായി നാലുദിക്കുകളിലേയ്ക്കും അയച്ചു. ഹനുമാൻ, രാമന്റെ അടയാളമോതിരവുമായി, തെക്കൻ സംഘത്തെ നയിച്ച് നടക്കവേ, സ്വയംപ്രഭയുടെ സുവർണ്ണനഗരിയിൽ എത്തി. അവൾ അവരെ സഹായിച്ച്, രാമാനുഗ്രഹത്താൽ മുക്തി നേടി. സീതയെ കണ്ടുപിടിച്ചു വരാൻ സുഗ്രീവൻ പറഞ്ഞ സമയപരിധി അടുത്തപ്പോൾ, വാനരന്മാർ നിരാശരായി. എന്നാൽ, ജടായുവിന്റെ സഹോദരൻ, ചിറകുകൾ കരിഞ്ഞു നിലത്തു നിരങ്ങിനീങ്ങിയിരുന്ന സമ്പാതിയെന്ന കഴുകൻ, സീത ലങ്കയിലെ അശോകവനത്തിലാണെന്ന് അവരോടു വെളിപ്പെടുത്തി. ഉടനെ ചിറകുകൾ മുളച്ചുവന്നു സ്വതന്ത്രനായ  സമ്പാതി ആകാശത്തേക്ക് പറന്നുയർന്നു. വായുപുത്രനായ ഹനുമാൻ, സമുദ്രം ചാടിക്കടന്നു, സുരസയെ തോൽപ്പിച്ച്, ലങ്കാലക്ഷ്മിയെ കീഴടക്കി മറികടന്നു ലങ്കയിൽ എത്തി. അവിടെ ദുഃഖിതയായിരിക്കുന്ന സീതയെ കണ്ട്, രാമന്റെ മോതിരം നൽകി; സീത, ഹനുമാന്റെ കയ്യിൽ ചൂഡാരത്നവും നല്കി. പിന്നെ രാമനെക്കുറിച്ചുള്ള ഒരോർമ്മയും പങ്കുവച്ചു.

ഹനുമാൻ ലങ്കയിലെ തോട്ടങ്ങൾ ശിംശുപാ വൃക്ഷമൊഴികെ എല്ലാം നശിപ്പിച്ചു, സീത രാമനെക്കുറിച്ചുള്ള ഓർമ്മകളിൽ മുഴുകി ഇരുന്നത് ആ വൃക്ഷച്ചുവട്ടിൽ ആയിരുന്നല്ലോ. ഹനുമാൻ രാവണന്റെ പടയാളികളേയും പുത്രനായ അക്ഷകുമാരനെയും തോൽപ്പിച്ചു. ഇന്ദ്രജിത്തിന്റെ ബ്രഹ്മാസ്ത്രത്താൽ ബന്ധിക്കപ്പെട്ടെങ്കിലും, രാമനോടുള്ള ഭക്തിയാൽ സുരക്ഷിതനായി രാവണസഭയിൽ എത്തി. വിഭീഷണന്റെ ഇടപെടൽ മൂലം വധിക്കപ്പെടാതെ രക്ഷപ്പെട്ട ഹനുമാന്റെ വാലിൽ എണ്ണത്തുണി ചുറ്റി കത്തിച്ചപ്പോൾ അവൻ ആ തീയുമായി ഓടിനടന്നു  ലങ്കയെ ചുട്ടെരിച്ചു. പിന്നെ സമുദ്രം ചാടിക്കടന്നു രാമസവിധത്തിൽ തിരിച്ചെത്തി, സീതയുടെ ചൂഡാരത്നം ഭഗവാന് നൽകി. രാമൻ രാവണനെ നശിപ്പിക്കാനുള്ള തയ്യാറെടുപ്പിൽ  നീലനെ നേതാവാക്കി വലിയൊരു യുദ്ധം ആസൂത്രണം ചെയ്തു. വിഭീഷണൻ, രാമന്റെ ശരണം തേടിയെത്തിയപ്പോൾ അയാളെ രാമൻ രാക്ഷസരാജാവായി അഭിഷേകം ചെയ്തു. വരുണന്റെ സഹായത്തോടെ, നളൻ നൂറു യോജന നീളമുള്ള ഒരു ചിറ നിർമ്മിച്ചു. രാമേശ്വരം എന്ന നഗരവും സ്ഥാപിക്കപ്പെട്ടു. രാവണന്റെ ദൂതൻ ശുകനെ രാമൻ വിട്ടയച്ചു, പിന്നെ യുദ്ധാഹ്വാനം നൽകി. വാനരന്മാർ, പ്രഹസ്തനെയും ധൂമ്രാക്ഷനെയും തോൽപ്പിച്ചു. ഇന്ദ്രജിത്തിന്റെ നാഗാസ്ത്രം ഗരുഡൻ മോചിപ്പിച്ചു.

രാവണൻ, ചന്ദ്രഹാസവുമായി യുദ്ധത്തിനെത്തി, രാവണൻ ചാട്ടിയ ശക്തിയെന്ന വേൽ ലക്ഷ്മണനെ കീഴ്പ്പെടുത്തിയപ്പോൾ രാമൻ അവനെ നിറയുദ്ധനാക്കി തോൽപ്പിച്ചു. പിന്നെ ആയുധവുമായി മടങ്ങിവരാൻ പറഞ്ഞ് കൊല്ലാതെ വിട്ടയച്ചു. കുംഭകർണ്ണൻ, രാമനോട് യുദ്ധം ചെയ്തുവെങ്കിലും രാമനെ നാരായണനായി തിരിച്ചറിഞ്ഞ്, വധിക്കപ്പെട്ടു മുക്തി നേടി. നാരദൻ രാമനെ പരമാത്മാവായി സ്തുതിച്ചു. ലക്ഷ്മണൻ, ബ്രഹ്മാസ്ത്രത്താൽ അതികായനെ വധിച്ചു. ഇന്ദ്രജിത്ത് നിരവധി വാനരന്മാരെ കൊന്നൊടുക്കി അവസാനം രാമനെയും ലക്ഷ്മണനെയും പോലും അബോധാവസ്ഥയിലാക്കി. താൻ വിജയിച്ചതായി വിശ്വസിച്ച് ഇന്ദ്രജിത്ത് കൊട്ടാരത്തിലേക്ക് മടങ്ങി. ഹനുമാൻ ഹിമാലയത്തിൽ നിന്നും കൊണ്ടുവന്ന ഔഷധങ്ങൾ എല്ലാവരെയും ബോധമൂർഛയിൽ നിന്നും ഉണർത്തി. ഇന്ദ്രജിത്തിന്റെ മായാസീതാവധം വെറും മായക്കാഴ്ച്ചമാത്രമാണെന്ന്  വിഭീഷണൻ വെളിപ്പെടുത്തി. നികുംഭിലയിൽ വച്ച് ലക്ഷ്മണൻ ഇന്ദ്രജിത്തിനെ വധിച്ചു. രാവണന്റെ യാഗം ഹനുമാനും വിഭീഷണനും മറ്റ് വാനരന്മാരും ചേർന്ന് തടസ്സപ്പെടുത്തി. അഗസ്ത്യൻ രാമന് ആദിത്യ ഹൃദയമന്ത്രം ഉപദേശിച്ചു, ഒടുവിൽ ഏറെ നീണ്ടുനിന്ന ഘോരയുദ്ധത്തിൽ രാമൻ പൈതാമഹാസ്ത്രത്താൽ രാവണനെ വധിച്ചു, മുക്തി നൽകി. വീരനായി പൊരുതി മരിച്ച രാവണന്റെ ദേഹം രാജകീയമായി സംസ്കരിക്കാൻ രാമൻ വിഭീഷണന് നിർദ്ദേശം നല്കി.

വിഭീഷണൻ ലങ്കയുടെ രാജാവായി അവരോധിക്കപ്പെട്ടു. സീത, സ്വയം അഗ്നിപരീക്ഷയിലൂടെ തന്റെ പാതിവ്രത്യം തെളിയിച്ചു. ഇന്ദ്രൻ യുദ്ധത്തിൽ മരിച്ച വാനരന്മാർക്ക് ജീവനേകി പുനർജീവിപ്പിച്ചു. അവിടെ സ്വർഗ്ഗത്തിൽ നിന്നുമെത്തിയ ദശരഥൻ, രാമനെ പരമാത്മാവായി തിരിച്ചറിഞ്ഞ്, വീണ്ടും സ്വർഗ്ഗത്തിലേക്ക് മടങ്ങി. രാമ-സീതാ-ലക്ഷ്മണന്മാർ, വിഭീഷണനോടും വാനരന്മാരോടും കൂടെ, പുഷ്പകവിമാനത്തിൽ കയറി കിഷ്കിന്ധ വഴി അയോദ്ധ്യയിലേക്ക് യാത്രയായി. ഹനുമാൻ, നന്ദിഗ്രാമത്തിൽ കഴിയുന്ന ഭരതനെ രാമന്റെ വിജയവാർത്ത അറിയിച്ചു. ഭരതൻ, ആനന്ദാശ്രുക്കളോടെ, രാമന്റെ വരവ് കാത്ത് അയോദ്ധ്യമുഴുവൻ അലങ്കരിപ്പിച്ചു. സുഗ്രീവന്റെയും മഹർഷിമാരുടെയും നേതൃത്വത്തിൽ, വൈദികമന്ത്രങ്ങളോടെ, ദേവന്മാർ നോക്കി നിൽക്കവേ രാമന്റെ പട്ടാഭിഷേകം ആഘോഷപൂർവ്വം നടന്നു. രാമൻ, ഹനുമാന് നിത്യഭക്തിയുടെ അനുഗ്രഹം നൽകി. സുഗ്രീവനും  സഖാക്കൾക്കും വാനര വീരന്മാർക്കും ധാരാളം സമ്മാനങ്ങൾ നല്കി. രാമന്റെ ഭരണത്തിൽ, അയോദ്ധ്യ വൈകുണ്ഠമെന്നപോലെ രോഗവും കുറ്റവും ഇല്ലാതെ, രാമരാജ്യമായി, സമൃദ്ധവും ഐശ്വര്യസമ്പൂർണ്ണവുമായി വിളങ്ങി. ശിവൻ, രാമന്റെ കഥ പാർവതിക്കായി പറഞ്ഞ് അവസാനിപ്പിക്കുമ്പോൾ അദ്ധ്യാത്മ രാമായണത്തിന്റെ വായന സാധകന് മോക്ഷവും സമ്പത്തും ഭയമുക്തിയും, ധർമ്മ-അർത്ഥ-കാമ-മോക്ഷങ്ങളും നൽകുമെന്ന് വെളിപ്പെടുത്തി. ശ്രീരാമ രാമ രാമ!

Sunday, July 27, 2025

അദ്ധ്യാത്മരാമായണം ദിവസം 30 യുദ്ധകാണ്ഡം

അദ്ധ്യാത്മരാമായണം ദിവസം 30 യുദ്ധകാണ്ഡം

അയോദ്ധ്യാപ്രവേശം  

ഭരതൻ, നാടിന്റെ ചക്രവർത്തിയായ രാമനെ സ്വാഗതം ചെയ്യാൻ അയോദ്ധ്യയെ ദീപങ്ങൾകൊണ്ടും കൊടിതോരണങ്ങൾകൊണ്ടും അലങ്കരിക്കാൻ ഉത്തരവിട്ടു. ഗായകർ, നർത്തകർ, ആനകൾ, പുഷ്പചന്ദനാദികൾ എല്ലാം തയ്യാറായി. ആനകൾ, രഥങ്ങൾ, കുതിരകൾ, സൈനികർ എന്നിവയോടുകൂടി ജനക്കൂട്ടം ഒത്തുകൂടി. രാമന്റെ പാദുകങ്ങൾ വഹിച്ചുകൊണ്ട് ഭരതൻ അതിന് നേതൃത്വം നൽകി. ആകാശത്ത് പുഷ്പകവിമാനം പ്രത്യക്ഷപ്പെട്ടപ്പോൾ, നഗരം സന്തോഷത്തിൽ ആറാടി. ഭരതനും ശത്രുഘ്നനും രാമന്റെ മുമ്പിൽ സാഷ്ടാംഗം നമസ്കരിച്ചു. രാമൻ അവരെ കണ്ണീരോടെ ആലിംഗനം ചെയ്തു. അവർ സീതയേയും ലക്ഷ്മണനേയും സുഗ്രീവനേയും വിഭീഷണനേയും  ആദരിച്ചു. രാവണന്റെ പരാജയത്തിൽ പങ്കുവഹിച്ചതിനാൽ ഭരതൻ സുഗ്രീവനെ തങ്ങളുടെ അഞ്ചാമത്തെ സഹോദരനായി പ്രഖ്യാപിച്ചു. രാമൻ തന്റെ മാതാക്കളായ കൗസല്യ, കൈകേയി, സുമിത്ര എന്നിവരെ നമസ്കരിച്ചു. വാനരസ്ത്രീകളും അവരെ നമസ്കരിച്ചു. ഭരതൻ രാമന്റെ പാദുകങ്ങൾ തിരികെ നൽകി, രാജ്യത്തിന്റെ സമ്പത്തും സൈന്യവും താൻ ഭരിച്ച പതിന്നാലുവർഷത്തിൽ പത്തിരട്ടി വർദ്ധിച്ചുവെന്ന് പ്രഖ്യാപിച്ച് രാമനോട് രാജ്യഭാരം ഏറ്റെടുക്കാൻ അഭ്യർത്ഥിച്ചു. 

ശ്രീരാമപട്ടാഭിഷേകം 

നന്ദിഗ്രാമത്തിൽക്കഴിഞ്ഞിരുന്ന ഭരതന്റെ രാമഭക്തിയെ അയോദ്ധ്യയിലെ എല്ലാവരും പ്രശംസിച്ചു. അവിടെനിന്നു പുഷ്പകവിമാനത്തിൽ കയറി ഭരതന്റെ ആശ്രമത്തിലെത്തി. രാമൻ വിമാനത്തോട് വിടപറഞ്ഞ് അത് കുബേരന് തിരികെ നൽകി, സഹോദരന്മാർക്കൊപ്പം വസിഷ്ഠമുനിയുടെ മുമ്പിൽ സാഷ്ടാംഗം നമസ്കരിച്ചു. മന്ത്രിമാരും ബ്രാഹ്മണരും പ്രേരിപ്പിച്ചപ്പോൾ രാമൻ പ്രീതനായി അയോദ്ധ്യയുടെ  ഭരണസാരഥ്യം ഏറ്റെടുക്കാൻ സമ്മതിച്ചു: “നിങ്ങളെയെല്ലാം സന്തോഷിപ്പിക്കാനായി ഞാൻ ഭരണം ഏറ്റെടുക്കാം.” ശത്രുഘ്നൻ രാജകീയ ക്ഷുരകന്മാരെ വിളിപ്പിച്ച് രാമനെയും ഭരതനെയും ലക്ഷ്മണനെയും സുഗ്രീവനെയും വിഭീഷണനെയും രാജോചിതമായി അലങ്കരിച്ചു. അവർ മനോഹരമായ വസ്ത്രങ്ങളും ആഭരണങ്ങളും ധരിച്ചു. അയോദ്ധ്യയിലെ സ്ത്രീകൾ പട്ടുവസ്ത്രങ്ങളും ആഭരണങ്ങളും അണിയിച്ചപ്പോൾ സീത ലക്ഷ്മീദേവിയെപ്പോലെ തിളങ്ങി. കൗസല്യാമാതാവ് വാനര സ്ത്രീകൾക്ക് സ്വർണാഭരണങ്ങളും സാരികളും യഥേഷ്ടം നൽകി. സുമന്ത്രൻ രാമനുവേണ്ടി നല്ലൊരു രഥം ഒരുക്കി. വിഭീഷണൻ, സുഗ്രീവൻ, അംഗദൻ, ഹനുമാൻ എന്നിവർ ആനകൾ നയിക്കുന്ന രഥങ്ങളിൽ സഞ്ചരിച്ചു. സീതയും വാനരസ്ത്രീകളും ഗായകരും വാദ്യമേളക്കാരും അവരെ പിന്തുടർന്നു. ഭരതൻ രാജരഥം ഓടിച്ചു, വിഭീഷണൻ രാജകീയ ചിഹ്നം വീശി, ശത്രുഘ്നൻ തിളങ്ങുന്ന വെൺകൊറ്റക്കുട പിടിച്ചു. പത്തായിരം വാനരന്മാർ മനുഷ്യരൂപത്തിൽ ആനപ്പുറത്ത് നടന്നു നീങ്ങി. അയോദ്ധ്യയിലെ സ്ത്രീകൾ രാമനെ നോക്കി വിസ്മയിച്ചു നിന്ന് തങ്ങളുടെ ഗൃഹജോലിയും കടമകളും മറന്നു. രാമൻ പിതാവിന്റെ കൊട്ടാരം സന്ദർശിച്ച് മാതാക്കളുടെ അനുഗ്രഹം വാങ്ങി; വാനര-രാക്ഷസ രാജാക്കന്മാർക്ക് കൊട്ടാരങ്ങൾ ഒരുക്കാൻ ഭരതനോട് ആവശ്യപ്പെട്ടു.

ഭരതൻ സുഗ്രീവനോട് രാമന്റെ പട്ടാഭിഷേകം നടത്താൻ അഭ്യർത്ഥിച്ചു. സുഗ്രീവൻ, ജാംബവാൻ, ഹനുമാൻ, അംഗദൻ, സുഷേണൻ എന്നിവർ നാല് സമുദ്രങ്ങളിൽ നിന്ന് സ്വർണപാത്രങ്ങളിൽ ചന്ദനമരത്തിന്റെ ഇലകൾ കൊണ്ട് മൂടിയ ജലവും, പുണ്യസരോവരങ്ങളിൽ നിന്നുള്ള തീർത്ഥവും, ആചാരങ്ങൾക്കുള്ള സാമഗ്രികളും കൊണ്ടുവന്നു. ഇടതുവശത്തിരുന്നരുളുന്ന സീതാദേവിയോടൊപ്പം ഇരുന്ന രാമനെ, വസിഷ്ഠമുനി, വാമദേവൻ, ജാബാലി, ഗൗതമൻ, വാൽമീകി എന്നീ മുനിമാർ ചേർന്ന് അയോദ്ധ്യയുടെ രാജാവായി പട്ടാഭിഷേകം ചെയ്തു. ആയിരത്തിയെട്ട് തിളങ്ങുന്ന സ്വർണകലശങ്ങൾ പൂജയ്ക്കായി ഒരുക്കിയിരുന്നു. വേദമന്ത്രങ്ങൾ മുഴങ്ങിയപ്പോൾ, വാനരന്മാർ ചാമരം വീശി. ശത്രുഘ്നൻ വെൺകൊറ്റക്കുട പിടിച്ചുനിന്നു.  ദേവന്മാർ പട്ടാഭിഷേകത്തിന്റെ അപൂർവ്വദൃശ്യം കാണുവാൻ ആകാശത്ത് ഒത്തുകൂടി. ഇന്ദ്രൻ രാമന് വിലപിടിച്ച ഒരപൂർവ്വ രത്നമാല അർപ്പിച്ചു. അത് ധരിച്ചു സൂര്യനെപ്പോലെ തിളങ്ങിയ രാമൻ, വേദത്തിന്റെ മൂർത്തീഭാവമായി, പരംപൊരുളായി, സർവജ്ഞനും, സർവശക്തനുമായി പ്രശംസിക്കപ്പെട്ടു. ജനക്കൂട്ടം രാമന്റെ കരുണയെ പുകഴ്ത്തി, ഭക്തിഗീതങ്ങൾ ആലപിച്ചു.  രാമരാജ്യാഭിഷേകത്തിൽ ആനന്ദിച്ച അയോദ്ധ്യാവാസികൾക്ക് അവരുടെ ജീവിതത്തിന് പുതിയൊരർത്ഥം കൈവന്നതായി അനുഭവപ്പെട്ടു. 

വാനരന്മാർക്ക് രാമന്റെ അനുഗ്രഹം

രാമന്റെ ഭരണത്തിൽ എല്ലായിടത്തും സമൃദ്ധിയും അഭിവൃദ്ധിയും കാണായി. ഭൂമി ഫലഭൂയിഷ്ഠമായി, പഴങ്ങളിൽ  മധുരവും, പുഷ്പങ്ങളിൽ സുഗന്ധവും കൂടുതലായി നിറഞ്ഞു. ബ്രാഹ്മണർക്കും രാജാക്കന്മാർക്കും ആനകൾ, കുതിരകൾ, പശുക്കൾ, സ്വർണം, പട്ടുവസ്ത്രങ്ങൾ എന്നിവ രാമൻ ദാനമായി നൽകി. സുഗ്രീവന് ഒരു സ്വർണമാലയും, സീത ഹനുമാന് വിലയേറിയ ഒരു മുത്തുമാലയും നൽകി.  ഹനുമാൻ സീത നല്കിയ ഹാരം അഭിമാനത്തോടെ സ്വീകരിച്ചു. ലോകത്ത് രാമന്റെ നാമം പാടുന്നിടത്തോളം കാലം ജീവിക്കാനുള്ള വരം രാമൻ ഹനുമാന് നൽകി, ശാശ്വത ഭക്തിയുണ്ടാവാൻ അനുഗ്രഹിച്ചു. സീത ഹനുമാന് ശാരീരികമായി  സൌഖ്യമുണ്ടാകട്ടെയെന്ന് അനുഗ്രഹം നൽകി. ഗുഹൻ, വാനരന്മാർ, ജനകൻ, വിഭീഷണൻ എന്നിവർക്കും രാജകീയമായ സമ്മാനങ്ങൾ ലഭിച്ചു. രാമൻ വിഭീഷണനോട് ഭക്തിയോടെ ലങ്കയെ ഭരിക്കാൻ നിർദ്ദേശിച്ച് വൈകാരികമായി വിടചൊല്ലി തിരികെ പറഞ്ഞയച്ചു.

രാമരാജ്യം

രാമനും സീതയും രാജകീയജീവിതം നന്നായി ആസ്വദിച്ചു. അനേകം യജ്ഞങ്ങൾ നടത്തി അയോദ്ധ്യയുടെ പ്രശസ്തി ദൂരവ്യാപകമാക്കി. ഏറ്റവും പ്രശസ്തമായ അശ്വമേധയജ്ഞവും രാമൻ നടത്തി. പ്രജകൾക്ക് ഒരു കുറവും ഇല്ലാതെ എല്ലാവരും സന്തോഷകരമായി ജീവിച്ചു. രാജ്യത്ത് പുതിയതായി വിധവകൾ ഉണ്ടായില്ല, രോഗവാർത്തകൾ വിരളമായിരുന്നു. ഭൂമി അതിഫലഭൂയിഷ്ഠമായിരുന്നു; ചെടികളും വൃക്ഷങ്ങളും വർഷം മുഴുവൻ പച്ചപ്പ് നിറഞ്ഞു, മഴ കൃത്യസമയത്ത് ലഭിച്ചു. കള്ളന്മാരോ അകാലമരണങ്ങളോ നാട്ടിൽ ഉണ്ടായിരുന്നില്ല. എല്ലാവരും രാമപൂജ നടത്തി, രാമനാമം ദിവസവും മന്ത്രമായി ജപിച്ചുവന്നു. ഓരോരുത്തരും തങ്ങളുടെ വർണ്ണാശ്രമധർമ്മങ്ങൾ പരിപാലിച്ചു. എല്ലാവരും പരസ്പരം കരുണയോടെ പെരുമാറി, ആരും മറ്റുള്ളവരെപ്പറ്റി ദുഷിച്ചു ചിന്തിച്ചില്ല, പറഞ്ഞുമില്ല. മറ്റുള്ളവരുടെ ഭാര്യമാരെ ദുരുദ്ദേശത്തോടെ ആരും നോക്കിയില്ല. എല്ലാവരും ഇന്ദ്രിയങ്ങളെ നിയന്ത്രിച്ച് സൌമ്യതയോടെ പെരുമാറി. രാമൻ തന്റെ പ്രജകളെ ഒരു പിതാവ് മക്കളെ നോക്കുന്നതുപോലെ ശ്രദ്ധയോടെ നയിച്ചു. രാമരാജ്യമായ അയോദ്ധ്യയിലെ ജനങ്ങൾ വൈകുണ്ഠത്തിൽ ജീവിക്കുന്നതുപോലെ പ്രശാന്തസുന്ദരമായ ജീവിതം നയിച്ചു. 

രാമായണപാരായണ ഫലപ്രാപ്തി

ആദ്ധ്യാത്മിക രാമായണം, ശിവഭഗവാൻ പാർവതിക്ക് വിവരിച്ചു പറഞ്ഞുകൊടുത്ത ഒരു ശ്രേഷ്ഠഗ്രന്ഥമാണ്. മനുഷ്യന്റെ മരണഭയത്തെ ജയിക്കാൻ കഴിവുള്ളതാണത്. രാമായണം വായിക്കുകയും ചിന്തിക്കുകയും ചെയ്യുന്നതിലൂടെ മോക്ഷപദം പ്രാപിക്കാം. ഭൗതിക സമ്പത്തും നല്ല സുഹൃത്തുക്കളുടെ സാമീപ്യവും നൽകാൻ രാമായണത്തിന് കഴിയും. അത് ശത്രുക്കളെ നശിപ്പിക്കുകയും ആയുസ്സ് വർദ്ധിപ്പിക്കുകയും ചെയ്യും. എല്ലാ ആഗ്രഹങ്ങളും നിറവേറ്റാൻ സഹായിക്കും. രാമായണം ഭക്തിയോടെ വായിക്കുകയോ കേൾക്കുകയോ ചെയ്താൽ മുക്തി ലഭിക്കും. സമ്പത്ത് ആഗ്രഹിക്കുന്നവർക്ക് അതും, വിജ്ഞാനം തേടുന്നവർക്ക് അറിവും ലഭിക്കും. പുത്രനെ ആഗ്രഹിക്കുന്നവർക്ക് പുത്രഭാഗ്യമുണ്ടാവും. വന്ധ്യയായ സ്ത്രീക്ക് കുഞ്ഞ് ജനിക്കും. ദുഃഖിതനായ വ്യക്തിക്ക് ദുഃഖനിവൃത്തിയുണ്ടാവും. ഭയപ്പെടുന്നവൻ ഭയത്തെ ജയിക്കും. ശാരീരികം, പ്രകൃതിജന്യം, ആത്മീയം എന്നിങ്ങിനെയുള്ള മൂന്ന് തരത്തിലുള്ള വ്യാധികളിൽ നിന്നും മോചനം ലഭിക്കും. നമ്മുടെ പൂർവ്വപിതാക്കന്മാർ പ്രസാദിക്കും. രാമായണം വായിക്കുകയും പഠിക്കുകയും ചെയ്യുന്നതിലൂടെ ഒരുവന്റെ ജീവിതത്തിൽ ധർമ്മം, അർത്ഥം, കാമം, മോക്ഷം എന്നിവയെല്ലാം നേടാം.  ശിവഭഗവാൻ പാർവതിക്കായി വിവരിച്ചതായ രാമകഥ വായിക്കുകയോ കേൾക്കുകയോ ചെയ്യുന്നവൻ അനുഗ്രഹീതനാകും, അവന്റെ എല്ലാ ആഗ്രഹങ്ങളും നിറവേറുകയും ചെയ്യും.

 ശ്രീ രാമ രാമ രാമ, ശ്രീ രാമ ഭദ്ര ജയ! 

ശ്രീ രാമ രാമ രാമ, സീതാഭി രാമ ജയ! 

ജയ് ശ്രീ സീതാ രാമചന്ദ്ര ജി കി ജയ്! 

ജയ് ശ്രീ ആഞ്ജനേയ സ്വാമിജി കി ജയ്! 

സദ്ഗുരു കി ജയ്!

 

 

അദ്ധ്യാത്മരാമായണം ദിവസം 29 യുദ്ധകാണ്ഡം

അദ്ധ്യാത്മരാമായണം ദിവസം 29 യുദ്ധകാണ്ഡം

വിഭീഷണന്റെ കിരീടധാരണം


രാമൻ വിഭീഷണനോട് ലങ്കയുടെ രാജാവായി ചുമതലയേൽക്കാൻ ആവശ്യപ്പെട്ടു. ഇത് കേട്ട്, വാനരന്മാരും രാക്ഷസരായ നഗരവാസികളും  ചേർന്ന് ക്ഷണത്തിൽ ഒരു കിരീടധാരണ ചടങ്ങ് ഒരുക്കി. വിഭീഷണൻ നേരത്തെതന്നെ രാമനാൽ കിരീടധാരണം നടത്തിയ രാക്ഷസരാജാവായിരുന്നല്ലോ. ഋഷിമാർ വിഭീഷണനെ അനുഗ്രഹിച്ചു: “ലോകമെങ്ങും രാമന്റെ കഥ പാടുന്നിടത്തോളം കാലം നിന്റെ രാജവാഴ്ച നീണ്ടുനിൽക്കട്ടെ!” രാക്ഷസന്മാർ ധാരാളം സമ്മാനങ്ങളുമായി പുതിയ രാജാവിനെ കാണാൻ വന്നു.  വിഭീഷണൻ ആ സമ്മാനങ്ങളെല്ലാം രാമന്റെ പാദങ്ങളിൽ സമർപ്പിച്ച് നമസ്കാരം ചെയ്തു. രാമൻ അവനെ അനുഗ്രഹിച്ച്, സന്തോഷിപ്പിക്കാൻ വേണ്ടി പറഞ്ഞു: “നീ സമർപ്പിച്ചതായ എല്ലാ സമ്മാനങ്ങളും ഞാൻ സ്വീകരിച്ചതായി കരുതുക.” എന്നിട്ട് രാമൻ സുഗ്രീവനെ ആലിംഗനം ചെയ്തു. “അങ്ങയുടെ സഹായത്താലാണ് ഞങ്ങൾ ഉദ്ദേശിച്ച കാര്യം നേടിയത്, ഇല്ലായിരുന്നെങ്കിൽ, എനിക്ക് രാവണനെ കൊല്ലാൻ സാധിക്കുമായിരുന്നില്ല.”

യുദ്ധശേഷം രാമൻ സീതയെ കാണുന്നു

രാമൻ ഹനുമാനോട് രാവണന്റെ മരണവാർത്ത സീതയെ അറിയിക്കാൻ ആവശ്യപ്പെട്ടു, മാത്രമല്ല ദേവിയുടെ പ്രതികരണവും മുഖഭാവവും ശ്രദ്ധിച്ചു നോക്കി വരാൻ  നിർദ്ദേശിച്ചു. രാക്ഷസന്മാർ ഹനുമാനെ സ്വാഗതം ചെയ്തു. രാമന്റെ വിജയവാർത്ത ഹനുമാൻ സീതയെ അറിയിച്ചു. അത്യന്ത സന്തോഷത്തോടെ സീത, ഉടനടി രാമനെ കാണുവാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. ഹനുമാൻ തിരികെ രാമന്റെയടുക്കൽ പോയി ദേവിയുടെ ആഗ്രഹം അറിയിച്ചു, രാമൻ സീതയെ രാജകീയ വസ്ത്രങ്ങളോടെ ആഭരണവിഭൂഷിതയായി ഒരു പല്ലക്കിലേറ്റി കൊണ്ടുവരാൻ നിർദ്ദേശിച്ചു. വാനരന്മാർ സീതാദേവിയെ ഒരുനോക്കു കാണാൻ തടിച്ചുകൂടിയപ്പോൾ, രാമൻ അനുകമ്പയോടെ അവർക്ക് അതിനനുവാദം നൽകി. സ്വന്തം അമ്മയെ കാണുന്നതുപോലെയാണ് അവർ സീതയെ കാണുന്നതെന്നും അതാരും തടയരുതെന്നും രാമൻ പറഞ്ഞു.

യുദ്ധശേഷം  സീതയെ കണ്ടുമുട്ടിയപ്പോൾ  രാമൻ തന്റെ മുന്നിൽ നിൽക്കുന്നത് മായാസീതയാണെന്ന് ഓർത്ത്, രാവണന്റെ തടവിൽ ഇത്രനാൾ കഴിഞ്ഞ സീതയുടെ പതിവ്രതാശുദ്ധിയെപ്പറ്റി ലോകർ എന്തുപറയും എന്നാലോചിച്ചു. സീതേ, ഭൂമീപുത്രീ! എന്റെ അടുക്കൽ വരൂ. നിന്റെ മേൽ എന്തിനാണീ അപവാദം?” മായാ സീതയാൽ സൃഷ്ടിക്കപ്പെട്ട ഈ നാടകത്തിൽ തന്റെ പങ്ക് നിർവഹിക്കുന്നതെങ്ങനെയെന്ന് ചിന്തിച്ചു ക്രോധം നടിച്ച്  നിന്ന രാമന്റെ അസ്വസ്ഥത മനസ്സിലാക്കിയ സീതാദേവി പ്രഖ്യാപിച്ചു: “എന്റെ ഭർത്താവിന് എന്റെ പവിത്രതയിൽ പൂർണവിശ്വാസം ഉണ്ടാകാൻ, ഞാൻ ഇപ്പോൾത്തന്നെ തീയിൽ ചാടി എന്റെ പരിശുദ്ധി തെളിയിക്കും. ലക്ഷ്മണാ അഗ്നിയൊരുക്കിയാലും.  ഞാൻ അഗ്നിപരീക്ഷയെ തെല്ലും ഭയപ്പെടുന്നില്ല.”

ലക്ഷ്മണൻ, രാമന്റെ അനുവാദത്തോടെ, വലിയ ജ്വാലകളോടുകൂടിയ ഒരു അഗ്നിവേദി ഒരുക്കി. സീതാദേവി, കൈകൾ കൂപ്പി മൂന്ന് പ്രാവശ്യം അഗ്നിയെ വലംവച്ച്, അഗ്നിയേയും മറ്റ് ദേവന്മാരേയും ധ്യാനിച്ചിട്ട് പറഞ്ഞു: “അഗ്നിദേവാ, നീ എല്ലാറ്റിന്റെയും സാക്ഷിയാണ്. എന്റെ മനസ്സിൽ എന്റെ ഭർത്താവിനെ കൂടാതെ മറ്റൊരാളെപ്പറ്റി ഞാൻ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടെങ്കിൽ, അത് നിനക്കറിയാം. ഇപ്പോൾ സത്യം വെളിപ്പെടുത്തേണ്ട സമയമാണ്.” അവർ മുഖത്ത് ലവലേശം ആശങ്ക കൂടാതെ അഗ്നിയിലേയ്ക്ക് പ്രവേശിച്ചു. ഒരു നിമിഷത്തേക്ക് പ്രപഞ്ചം മുഴുവൻ നിശ്ചലമായി. ദേവന്മാരും ദിവ്യജനങ്ങളും ആകാശത്ത് അണിനിരന്നു; പിതൃക്കൾ ആ അഗ്നിപരീക്ഷയ്ക്ക് സാക്ഷികളായി. അഗ്നി സീതയോടൊപ്പം പ്രത്യക്ഷപ്പെട്ട്, അവളുടെ പാതിവ്രത്യശുദ്ധി ഉറപ്പിച്ചു. രാമൻ സീതയെ തന്റെ രാജ്ഞിയായി സ്വീകരിച്ചു. അവർ ഒരുമിച്ചിരുന്ന് എല്ലാവർക്കും ദർശനം നൽകി.

ഇന്ദ്രന്റെ സ്തുതി

ഇന്ദ്രൻ രാമനെ ശരണം പ്രാപിച്ചു സ്തുതിച്ചു. പരമശിവൻ പോലും രാമനാമത്തിന്റെ ഭക്തനാണെന്ന് പരാമർശിക്കുകയും ചെയ്തു. രാമൻ ഇന്ദ്രനോട്, യുദ്ധത്തിൽ മരിച്ചുവീണ വാനരയോദ്ധാക്കളെ മരണസ്മരണകളില്ലാതെ പുനർജീവിപ്പിക്കുവാനും, അവർക്ക് ഏത് പഴവർഗങ്ങൾ കടിച്ചാലും അവയെല്ലാം സ്വാദുള്ളതാക്കാനും, അവർ കുടിക്കുന്ന നദീജലം തേൻ പോലെ മധുരമുള്ളതാക്കാനും ആവശ്യപ്പെട്ടു. ഇന്ദ്രൻ വനരന്മാർക്ക് അനുഗ്രഹങ്ങൾ നല്കി. പുനർജീവിച്ച വാനരന്മാർ രാമനെ വണങ്ങി നിന്നു. അപ്പോൾ പരമശിവൻ പ്രത്യക്ഷപ്പെട്ടു രാമനുമുന്നിൽ പിതാവ് ദശരഥനെ പിതൃലോകത്തുനിന്നും കൊണ്ടുവന്ന് നിർത്തി. ദശരഥൻ, സീത, ലക്ഷ്മണൻ എന്നിവർ രാമനോടൊപ്പം വൈകാരികമായ ഒരു സമാഗമം നടന്നു. ദശരഥൻ രാമനെ പരമാത്മാവായി തിരിച്ചറിഞ്ഞ്, ജനനമരണ ചക്രത്തിൽ നിന്ന് മോചിതനായി സ്വർഗ്ഗത്തിലേക്ക് മടങ്ങി. ബ്രഹ്മാവ്, ശിവൻ, പാർവതി, മറ്റ് ദേവന്മാർ എന്നിവരെല്ലാം തങ്ങളുടെ ലോകങ്ങളിലേക്ക് പോയി.

അയോദ്ധ്യയിലേക്കുള്ള യാത്ര

വിഭീഷണൻ രാമനെ ലങ്കയിൽ ആതിഥ്യം സ്വീകരിച്ചു വിശ്രമിക്കാൻ ക്ഷണിച്ചെങ്കിലും, പതിന്നാലു വർഷത്തെ വനവാസത്തിന് ശേഷം ഭരതനുമായി അയോദ്ധ്യയിൽ വീണ്ടും ഒന്നിക്കാൻ ആഗ്രഹിച്ച രാമൻ, ഭരതന്റെ കാത്തിരിപ്പും, കാലതാമസമുണ്ടായാൽ അനുജൻ ആത്മാഹുതി ചെയ്യുവാനുള്ള സാധ്യതയും ചൂണ്ടിക്കാട്ടി, കരുണ്യപൂർവ്വം നിരസിച്ചു. പകരം, വാനര യോദ്ധാക്കൾക്ക് ഒരു വലിയ വിരുന്ന് നൽകാൻ രാമൻ വിഭീഷണനോട് ആവശ്യപ്പെട്ടു, അവരുടെ സംതൃപ്തിയാണ് തന്റെ സംതൃപ്തി. വിഭീഷണൻ ധാരാളം ഭക്ഷണപാനീയങ്ങൾ കൂടാതെ സ്വർണം, വിലയേറിയ രത്നങ്ങൾ എന്നിവ വാനരന്മാർക്ക് സമ്മാനമായി നൽകി. രാമന്റെ യാത്രയ്ക്കായി പുഷ്പകവിമാനം തയ്യാറാക്കി നിർത്തി. രാമൻ, സീത, ലക്ഷ്മണൻ, സുഗ്രീവൻ, അംഗദൻ, വാനരയോദ്ധാക്കൾ, രാമന്റെ അയോദ്ധ്യയിലെ കിരീടധാരണ ചടങ്ങിൽ പങ്കെടുക്കാൻ ആഗ്രഹം പ്രകടിപ്പിച്ച വിഭീഷണൻ, എന്നിവർ വിമാനത്തിൽ കയറി. യാത്രയ്ക്കിടെ, രാമൻ സീതയ്ക്ക് ത്രികൂടപർവതം, ലങ്കയിലെ യുദ്ധക്കളം, രാമേശ്വരം ക്ഷേത്രം, കിഷ്കിന്ധ, എന്നിവ കാണിച്ചുകൊടുത്തു. തങ്ങളുടെ ഭർത്താക്കന്മാർ യുദ്ധത്തിനു ദൂരെ പോയപ്പോൾ വാനരസ്ത്രീകളനുഭവിച്ച വിരഹവേദനയെക്കുറിച്ചുള്ള സഹതാപത്തോടെ സീത, കിഷ്കിന്ധയിൽ വിമാനം നിർത്തി ആ വാനരപത്നിമാരെക്കൂടി വിമാനത്തിൽ കയറ്റാൻ നിർദ്ദേശിച്ചു. വിമാനം ഇറങ്ങിയപ്പോൾ നിരവധി വാനര സ്ത്രീകൾ കയറി സീതയോട് സൗഹൃദം പങ്കിട്ട് യാത്രയിൽ ചേർന്നു. രാമൻ ഋഷ്യമൂക പർവതം, പഞ്ചവടി, അഗസ്ത്യന്റെ ആശ്രമം, ചിത്രകൂടം, അയോദ്ധ്യ എന്നിവ ആകാശത്തുനിന്നും സീതയെ കാണിച്ചുകൊണ്ടിരുന്നു.

ഹനുമാനും ഭരതനും

രാമൻ ഹനുമാനോട്  പെട്ടെന്ന്തന്നെ  അയോദ്ധ്യയിലേക്ക് പോയി, താൻ അങ്ങോട്ട് വന്നുകൊണ്ടിരിക്കുന്നുവെന്ന് ഭരതനെ അറിയിക്കാൻ ആവശ്യപ്പെട്ടു. ബ്രാഹ്മണവേഷത്തിലാണ് ഹനുമാൻ ഭരതനെ കാണാൻ പോയത്. വഴിയിൽ നിഷാദരാജാവ് ഗുഹനെയും അദ്ദേഹം കണ്ടിട്ട് വലിയ രാജ്യത്തിന്റെ ഭരണാധികാരിയായിരുന്നിട്ടും, ഭരതൻ സന്യാസജീവിതം നയിച്ചിരുന്ന നന്ദിഗ്രാമത്തിലേക്ക് പോയി. അവിടെ ഭരതൻ ഒരു ചെറിയ കുടിലിൽ താമസിച്ച്, ശത്രുഘ്നനോടും മന്ത്രിമാരോടും കൂടെ, എപ്പോഴും രാമന്റെ നാമം ജപിച്ചു കഴിഞ്ഞു. ഹനുമാൻ രാജാവിനോട് ആദരവ് അർപ്പിച്ച്, ഭരതനേക്കാൾ വലിയ ഒരു ഭക്തനെ കണ്ടെത്തുക അസാധ്യമാണെന്ന് പറഞ്ഞു. “ധന്യാത്മാവേ!  അവിടുത്തെ ജ്യേഷ്ഠസഹോദരൻ ഉടൻതന്നെ ഇവിടെ എത്തും. രാമൻ പുഷ്പക വിമാനത്തിൽ, സീതയോടും ലക്ഷ്മണനോടും ചേർന്ന്, സുഗ്രീവനും വിഭീഷണനും നയിക്കുന്ന വാനര, രാക്ഷസ സൈന്യങ്ങളോടൊപ്പം വന്നുകൊണ്ടിരിക്കുന്നു. ശക്തനായ രാക്ഷസനെ കൊന്നു വിജയശ്രീലാളിതനായി  വരുന്ന രാമനെ അങ്ങേയ്ക്ക് ഉടനെ കാണാം. അപ്പോൾ അങ്ങയുടെ മനസ്സ് ശാന്തമാകും.”

ഇത് കേട്ട്, ഭരതൻ ആനന്ദാതിരേകത്താൽ ഒരു നിമിഷം മൂർച്ഛിച്ചുനിന്നു. സന്തോഷാശ്രുക്കളോടെ ഹനുമാനെ ആലിംഗനം ചെയ്ത്, അവന്റെ നെറ്റിയിൽ ചുംബിച്ചു. “അങ്ങ് ആരാണ് ദേവനോ മനുഷ്യനോ? അങ്ങയുടെ വാക്കുകൾ എന്റെ കാതുകൾക്ക് തേനാണ്. എന്റെ സന്തോഷം പ്രകടിപ്പിക്കാനായി എന്താണ് അങ്ങേയ്ക്ക് സമ്മാനം നൽകേണ്ടത്? എന്റെ ദുഃഖം മാറ്റിയതിന് പകരമായി  ഒരു പാരിതോഷികവും പര്യാപ്തമല്ല. രാമനെക്കുറിച്ച് പറയൂ. അവൻ വാനരന്മാരെ എങ്ങനെ കണ്ടുമുട്ടി? സീതാപഹരണത്തിന് എന്താണ് കാരണമായത്?” ഹനുമാൻ പറഞ്ഞു: “അങ്ങ് ചിത്രകൂടം വിട്ട് ഭാരിച്ച മനസ്സോടെ വനത്തിൽ നിന്നു പോയ ദിവസം മുതൽ ഇന്ന് വരെ നടന്നതെല്ലാം ഞാൻ വിശദമായിപറയാം.” എല്ലാം കേട്ട് ഭരതൻ സന്തുഷ്ടനായി. ശത്രുഘ്നൻ, മന്ത്രിമാർ, അവരുടെ ഭൃത്യന്മാർ എല്ലാം ഹനുമാന്റെ വാക്കുകൾ ശ്രദ്ധയോടെ കേട്ട്, അവിടെ വിസ്മയചിത്തരായി രാമന്റെ വരവ് കാത്തിരുന്നു. 

തുഞ്ചത്ത് എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം - കഥാസാരം

തുഞ്ചത്ത് എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം -  കഥാസാരം കൈലാസപർവതത്തിൽ , രാമന്റെ പരമഭക്തനായ ശിവൻ , പാർവതിക്ക് അദ്ധ്യാത്മ രാമായണ ത്തിൽ പ്രതിപ...