Sunday, July 27, 2025

അദ്ധ്യാത്മരാമായണം ദിവസം 22 യുദ്ധകാണ്ഡം

 അദ്ധ്യാത്മരാമായണം ദിവസം 22 യുദ്ധകാണ്ഡം



ലങ്കയിൽ നിന്ന് മടങ്ങിയെത്തിയ ഹനുമാന്റെ അവിശ്വസനീയമായ സാഹസകൃത്യങ്ങളെ രാമൻ വിസ്മയത്തോടെ വീണ്ടും ഓർത്തെടുത്തു. നൂറ് യോജന വിസ്തൃതമായ സമുദ്രം ചാടിക്കടന്നത്, നിരവധി രാക്ഷസരെ വധിച്ചത്, നഗരത്തിന് തീവെച്ചത്, അങ്ങിനെ മറ്റാർക്കും സാദ്ധ്യമല്ലാത്ത കാര്യങ്ങളാണ് തന്റെ വിശ്വസ്തദൂതൻ ചെയ്തത്.  ഹനുമാൻ ലങ്കയിൽ പോയി സീതാദേവിയെ കണ്ടതിനേയും അങ്ങിനെ സൂര്യവംശത്തെയും രാമ, ലക്ഷ്മണ, സുഗ്രീവന്മാരെയെല്ലാം സഹായിച്ചതും രാമൻ പ്രത്യേകം എടുത്തുപറഞ്ഞ് അവന്റെ വിശ്വസ്തതയേയും ധൈര്യത്തേയും പ്രശംസിച്ചു. വാനരക്കൂട്ടത്തോടെ മുതലകൾ നിറഞ്ഞ സമുദ്രത്തിന് മറുകരകടക്കാനും അവിടെച്ചെന്ന് രാവണനേയും അവന്റെ സൈന്യത്തേയും നേരിടാനുമുള്ള പദ്ധതിയെപ്പറ്റിയും അങ്ങിനെ സീതയെ വീണ്ടും കാണുവാനുമുള്ള മഹത്തായ ദൗത്യത്തെക്കുറിച്ചും  രാമൻ ചിന്താമഗ്നനായി. 

സുഗ്രീവൻ, രാമനെ ആശ്വസിപ്പിച്ച്, തന്റെ കൂടെയുള്ള അതിശക്തരായ വാനരന്മാർ അജയ്യരാണെന്നും ഏത് പ്രതിബന്ധവും മറികടക്കാൻ അവരെല്ലാം തയ്യാറാണെന്നും ഉറപ്പിച്ചു പറഞ്ഞു. സമുദ്രം കടക്കാൻ രാമന്റെ അമ്പുകൾ ഉപയോഗിച്ച് വഴി തുറക്കുകയോ ഒരു കോട്ട നിർമ്മിക്കുകയോ ചെയ്യാമെന്ന് നിർദ്ദേശിച്ചു. ലങ്കയിൽ എത്തിയാൽപ്പിന്നെ രാവണനെ തോല്പിക്കാമെന്ന ആത്മവിശ്വാസത്തോടെ  സുഗ്രീവൻ നിന്നു. രാമൻ ഹനുമാനോട് ലങ്കയുടെ വിശദമായ വിവരണം നല്കുവാൻ ആവശ്യപ്പെട്ടു. അതിന്റെ കോട്ടകൾ, കിടങ്ങുകൾ, പ്രതിരോധങ്ങൾ എല്ലാം വിശദമാക്കാൻ ആവശ്യപ്പെട്ടു. 

ത്രികൂട പർവ്വതത്തിന് മുകളിൽ സ്ഥിതി ചെയ്യുന്ന ലങ്ക, ഏഴുന്നൂറ് യോജന വിസ്തൃതമായ സുവർണ്ണനഗരമാണ്, ഏഴ് നിലയുള്ള ഗോപുരങ്ങൾ, ആഴമേറിയ കിടങ്ങുകളോടു കൂടിയ ഏഴ് മതിലുകൾ, യന്ത്രവത്കൃത പാലങ്ങൾ, തന്ത്രപ്രധാനമായ സ്ഥലങ്ങൾക്ക് കാവൽ നിൽക്കുന്ന ആയിരക്കണക്കിന് രാക്ഷസരും യോദ്ധാക്കളും ഉണ്ടെന്ന് ഹനുമാൻ വിവരിച്ചു. ആഡംബര കൊട്ടാരങ്ങൾ, സുവർണ്ണ ഭോജനശാലകൾ, നാടകശാലകൾ, ധ്യാനസ്ഥലങ്ങൾ എന്നിവയും ഹനുമാൻ അവിടെ കണ്ടു. വായുദേവന്റെ സഹായത്തോടെ നഗരത്തിൽ ചുറ്റിനടന്ന ഹനുമാൻ, രാമന്റെ മോതിരം സീതയുടെ ചൂഡാരത്നവുമായി കൈമാറി ദൂതന്റെ ചുമതല നിർവ്വഹിച്ചു. എന്നാൽ, രാവണന്റെ തോട്ടം നശിപ്പിച്ചതും, മകൻ അക്ഷകുമാരനെ വധിച്ചതും, രാക്ഷസസേനയെ കനത്ത നാശത്തിന് വിധേയമാക്കിയതും തെറ്റായിപ്പോയോ എന്നു ഹനുമാൻ സംശയിച്ചു. രാവണൻ ഹനുമാന്റെ വാലിന് തീവെപ്പിച്ചെങ്കിലും, ഹനുമാൻ രക്ഷപ്പെട്ട് നഗരത്തിന്റെ വിശാലമായ പ്രദേശം കത്തിച്ച് ശത്രുവിന്റെ ശക്തി കുറച്ചതായി രാമനെ അറിയിച്ചു. യമനെ പ്രീതിപ്പെടുത്താൻ വേണ്ടിയെങ്കിലും രാക്ഷസരെ തോല്പിക്കാനുള്ള യുദ്ധം ഉടനെ ആരംഭിക്കാൻ രാമനെ ആഹ്വാനം ചെയ്തു. 

രാമന്റെ തയ്യാറെടുപ്പുകൾ

ഹനുമാന്റെ വിവരണത്തിൽ പ്രചോദിതനായ രാമൻ ശ്രദ്ധാപൂർവ്വം വിശദമായിത്തന്നെ ഒരു യുദ്ധതന്ത്രം രൂപപ്പെടുത്തി. തന്റെ വലത് കണ്ണിന്റെ തുടിപ്പ് പോലുള്ള ശുഭലക്ഷണങ്ങൾ രാമൻ പ്രത്യേകം ശ്രദ്ധിച്ചു. മർക്കടവീരനായ നീലനെ യോദ്ധാക്കൾക്കായുള്ള  ദൗത്യങ്ങൾ എന്തൊക്കെയെന്ന് വിഭജിച്ചുനൽകാൻ നിയോഗിച്ചു. രാമൻ സ്വയം പടയെ നയിക്കാൻ തീരുമാനിച്ചു. ലക്ഷ്മണൻ അംഗദന്റെ തോളിൽക്കയറി പ്രമുഖ വാനരസേനാപതികളോടൊപ്പം യാത്ര തിരിച്ചു. വാനരന്മാർ ഉത്സാഹത്തോടെ പഴങ്ങളും പാനീയങ്ങളും ശേഖരിച്ചു കൂടെ നടന്നു. അവർ സന്ധ്യയോടെ മഹേന്ദ്രപർവ്വതത്തിൽ എത്തി, സന്ധ്യാസമയത്ത് ബലികർമ്മങ്ങൾ നടത്തി, സമുദ്രദേവനായ വരുണനോട് കടലിനെ കടക്കാനുള്ള മാർഗ്ഗം ആരാഞ്ഞു. ഉയർന്ന തിരമാലകൾ, മുതലകൾ, മറ്റ് ക്രൂരജീവികൾ എന്നിവ നിറഞ്ഞ സമുദ്രത്തിന്റെ ഭയപ്പെടുത്തുന്ന കാഴ്ചയെ അതിജീവിച്ച്  സംഘം മുന്നോട്ട് നീങ്ങി. എങ്കിലും അവരിൽ സംശയങ്ങളും ആശങ്കകളും ഉണ്ടായിരുന്നു. രാമൻ പോലും ഒരു നിമിഷം ലൌകീകമായ ഭയപ്പാടിൽ പങ്കുചേർന്നു.

രാവണന്റെ തയ്യാറെടുപ്പുകൾ

ലങ്കയിൽ, ഹനുമാൻ ചെയ്ത ആക്രമണത്തിന്റെയും നാശനഷ്ടങ്ങളുടെയും പ്രത്യാഘാതങ്ങൾ വിലയിരുത്താൻ രാവണൻ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി. ഒരു കുരങ്ങൻ വന്ന് തന്റെ നഗരത്തിന്റെ അപ്രാപ്യമായ കവാടങ്ങൾ ഭേദിച്ച്, അക്ഷകുമാരനെ കൊന്ന്, വലിയ നഷ്ടങ്ങൾ വരുത്തി.  അവൻ തീർച്ചയായും നിന്ദിതനാകുന്നു. സീതയെ അതിസുരക്ഷയിൽ രക്ഷസിമാരുടെ ഇടയിൽ താമസിപ്പിച്ചിട്ടും ഹനുമാൻ അവളുമായി സംസാരിച്ചതെങ്ങിനെയെന്ന് രാവണൻ ചോദ്യം ചെയ്തു. മന്ത്രിമാർ വിവിധങ്ങളായ തന്ത്രങ്ങൾ ചർച്ച ചെയ്തു. ഏകകണ്ഠമായ തീരുമാനങ്ങളെടുക്കേണ്ടതിന്റെ പ്രാധാന്യത്തെപ്പറ്റി അവർ പരസ്പരം വാദിച്ചു. രാമനെ നേരിടാനുള്ള രാവണന്റെ തയ്യാറെടുപ്പ് കുറ്റമറ്റതാക്കാനുള്ള മാർഗ്ഗങ്ങൾ ചർച്ച ചെയ്തു. എങ്കിലും കുംഭകർണ്ണൻ, നീണ്ട ഉറക്കത്തിൽ നിന്ന് ഉണർന്ന്, രാമൻ മനുഷ്യനല്ല, ധർമ്മം സ്ഥാപിക്കാൻ വന്ന നാരായണനാണെന്ന് മുന്നറിയിപ്പ് നൽകി. രാമനെ എതിർക്കുന്നത് ലങ്കയുടെ നാശത്തിന് കാരണമാകുമെന്നും രാവണനെ അറിയിച്ചു. അപ്പോൾ ഇന്ദ്രജിത് രാമനെ നേരിടാൻ താൻ ഉടനെ പുറപ്പെടാമെന്ന്  പ്രതിജ്ഞ ചെയ്തു. 

വിഭീഷണൻ രാവണനെ ഉപദേശിക്കുന്നു

രാവണന്റെ ഇളയ സഹോദരൻ വിഭീഷണൻ, ദിവ്യശക്തിയുള്ള രാമനെ എതിർക്കുന്നതിന്റെ നിഷ്ഫലതയെക്കുറിച്ച് ജ്യേഷ്ഠനെ ഉപദേശിച്ചു. ഇന്ദ്രജിത് ഉൾപ്പെടെ ഒരു യോദ്ധാവിനും രാമനെ തോല്പിക്കാൻ കഴിയില്ല. “ഒരുവന്റെ ശത്രുക്കൾ നേരേവന്ന്  എതിർക്കുന്നവരല്ല, മറിച്ച് വിശ്വസ്തതയില്ലാതെ മിത്രഭാവത്തിൽ അഭിനയിക്കുന്ന നിന്നെപ്പോലുള്ളവരാണ്.” രാവണൻ വിഭീഷണനെ ഭർസിച്ചു. ഇതുകേട്ട് നാരായണഭക്തനായ വിഭീഷണൻ, രാമന്റെ പാദങ്ങളെ ശരണം പ്രാപിക്കാൻ തീരുമാനിച്ചു. രാവണന്റെ ദേഷ്യത്തിനും ഭീഷണികൾക്കും വഴങ്ങാതെ, നാല് വിശ്വസ്തരുമൊത്ത് വിഭീഷണൻ ലങ്ക വിട്ടുപോകാനൊരുങ്ങുമ്പോൾ “എന്റെ സഹോദരനായതുകൊണ്ടു മാത്രമാണ്  നിന്നെ വെറുതെ വിടുന്നത്. അല്ലെങ്കിൽ നീയെന്റെ ചന്ദ്രഹാസത്തിന് ഇരയാവേണ്ടവനാണ്. ഇനി നീ പോയി ശത്രുവായ രാമനെ സേവിച്ചാലും”. രാവണൻ അനുജനെ പുച്ഛിച്ചു പറയുമ്പോൾ രാമനോടുള്ള വിശ്വസ്തത ഒരിക്കൽക്കൂടി പ്രഖ്യാപിച്ച്, ജ്യേഷ്ഠനോട് പുനർവിചിന്തനം ചെയ്യാൻ നിർദ്ദേശിച്ച് വിഭീഷണൻ ലങ്കയിൽ നിന്നും പോയി. 

No comments:

Post a Comment

തുഞ്ചത്ത് എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം - കഥാസാരം

തുഞ്ചത്ത് എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം -  കഥാസാരം കൈലാസപർവതത്തിൽ , രാമന്റെ പരമഭക്തനായ ശിവൻ , പാർവതിക്ക് അദ്ധ്യാത്മ രാമായണ ത്തിൽ പ്രതിപ...