Sunday, July 27, 2025

അദ്ധ്യാത്മരാമായണം ദിവസം 28 യുദ്ധകാണ്ഡം

അദ്ധ്യാത്മരാമായണം ദിവസം 28 യുദ്ധകാണ്ഡം

രാമ-രാവണ യുദ്ധം



രാവണൻ ഒരു വൻപിച്ച രാക്ഷസസൈന്യത്തെ നയിച്ച് യുദ്ധത്തിനെത്തിയപ്പോൾ രാമനും വാനരന്മാരും കൂടി അവനെതിരേ നിന്ന് പൊരുതി. ഒരു ദിവസം മുഴുവൻ നീണ്ട കനത്ത യുദ്ധത്തിൽ ഇരുപക്ഷത്തും ധാരാളം നാശനഷ്ടങ്ങൾ ഉണ്ടായി.  അനേകം പേർ മരിച്ചു. യുദ്ധത്തിൽ രാമന്റെ ദിവ്യപ്രതാപം പ്രശോഭിച്ചതു കണ്ട്  ദേവന്മാർ ഭഗവാനെ പ്രശംസിച്ചു. രാക്ഷസസ്ത്രീകൾ ശൂർപ്പണഖയെയും സീതയോടുള്ള രാവണന്റെ ആഗ്രഹത്തേയും അവരുടെ ആസന്നമായ വംശനാശത്തിന് കാരണമായി കുറ്റപ്പെടുത്തി. വിരൂപാക്ഷൻ, മഹോദരൻ, മഹാപാർശ്വൻ എന്നീ സേനാനായകന്മാരുടെ പിന്തുണയോടെ രാവണൻ ശക്തമായി പോരാടി, എന്നാൽ സുഗ്രീവനും അംഗദനും അവരെ പോരിൽ വധിച്ചു. രാവണൻ ശക്തി എന്ന അതിമഹത്തായ ദിവ്യശൂലം ഉപയോഗിച്ച് ലക്ഷ്മണന്റെ ദേഹം മുറിവേല്പിച്ച് ബോധരഹിതനാക്കി. കോപാകുലനായ രാമൻ രാവണനെ ഉടനെ വധിക്കുമെന്ന് പ്രതിജ്ഞ ചെയ്തു. സുഷേണൻ ലക്ഷ്മണനെ ഉണർത്താൻ വിശല്യകരണി എന്ന ഔഷധി കൊണ്ടുവരണം എന്നു ഹനുമാനോട് നിർദ്ദേശിച്ചു. ഒട്ടും താമസം കൂടാതെ ഹനുമാൻ പറന്നുപോയി ഹിമാലയത്തിൽ നിന്ന് ആ മരുന്ന് കൊണ്ടുവന്നു. മരുന്നിന്റെ പ്രഭാവത്തിനാൽ ബോധമുണർന്ന ലക്ഷ്മണൻ രാവണനെ തോല്പിക്കാനുള്ള പ്രതിജ്ഞ ഒട്ടും താമസിയാതെ നടപ്പിലാക്കാൻ രാമനോട് ആവശ്യപ്പെട്ടു. ഇന്ദ്രൻ തന്റെ സാരഥിയായ മാതലിയെ ദിവ്യരഥവുമായി രാമനെ യുദ്ധത്തിൽ സഹായിക്കാൻ അയച്ചുകൊടുത്തിരുന്നു. രാമനും രാവണനും അതിശക്തമായ ദിവ്യബാണങ്ങൾ പരസ്പരം എയ്തുപൊരുതി. എന്നാൽ രാവണന്റെ സാരഥി തന്റെ രാജാവിന് വിശ്രമിക്കാനായി ഒരു നിമിഷം യുദ്ധത്തിൽ നിന്നു രഥം പിന്നോട്ടോടിച്ചു. പിന്നെ രഥം തിരികെ വന്നപ്പോൾ രാവണൻ കൂടുതൽ ഉണർവോടെ രാമനെതിരെ യുദ്ധം തുടർന്നു. ഒടുവിൽ രാമരാവണയുദ്ധത്തിലെ നിർണായകമായ നിമിഷത്തിന് വേദിയൊരുങ്ങി. 

ആദിത്യഹൃദയമന്ത്രം

കനത്ത യുദ്ധത്തിനിടയിൽ, അഗസ്ത്യ മഹർഷി രാമന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടു, രാമൻ അദ്ദേഹത്തെ ബഹുമാനപൂർവം സ്വാഗതം ചെയ്തു. ദുഃഖങ്ങൾക്ക് ഉടൻ അവസാനമാവുമെന്ന് അഗസ്ത്യമഹർഷി ഉറപ്പുനൽകി, സൂര്യദേവനെ പ്രീതിപ്പെടുത്തുവാനുള്ള ആദിത്യഹൃദയമന്ത്രം രാമനെ പഠിപ്പിച്ചു. ഭക്തിയോടെ ജപിക്കുന്നപക്ഷം ഈ മന്ത്രം എല്ലാ കഷ്ടപ്പാടുകളേയും അകറ്റി, ദീർഘായുസ്സും പ്രശസ്തിയും നൽകുവാൻ ഉതകുന്നതാണ് . ദേവന്മാർ, രാക്ഷസർ, മനുഷ്യർ തുടങ്ങി എല്ലാ ജീവജാലങ്ങൾക്കും ഇത് ഒരുപോലെ ഗുണകരമാണ്. അഗസ്ത്യൻ സൂര്യനെ പതിനാലു ലോകങ്ങളെ പരിപോഷിപ്പിക്കുന്ന ആദിദേവനായും, സമയത്തെ നിയന്ത്രിക്കുന്നവനായും, എല്ലാ കർമ്മങ്ങളുടെയും ശാശ്വത സാക്ഷിയായും വർണ്ണിച്ചു വിവരിച്ചു. എല്ലാ അന്ധകാരങ്ങളേയും മിഥ്യാധാരണകളേയും അകറ്റി, എല്ലാത്തിനും സാക്ഷിയായി നിൽക്കുന്ന സൂര്യദേവനെ ദിനവും നമസ്കരിക്കാൻ മുനി രാമനോട് ആവശ്യപ്പെട്ടു. യുദ്ധത്തിന്റെയീ സന്നിഗ്ദ്ധഘട്ടത്തിൽ തനിക്ക് ഉപദേശമേകാൻ അഗസ്ത്യമുനി വന്നെത്തിയത്തിൽ പ്രീതനും  പ്രചോദിതനുമായ രാമൻ അദ്ദേഹത്തോട് നന്ദി പറഞ്ഞു. അഗസ്ത്യൻ  നാരദനോടൊപ്പം യുദ്ധകോലാഹലം നിരീക്ഷിക്കാൻ ആകാശരഥത്തിൽ കയറി നീങ്ങി.

രാവണ വധം

രാമൻ മാതലിയോട് രാവണന്റെ നേർക്ക് രഥം ഓടിക്കാൻ ആവശ്യപ്പെട്ടു. രാവണൻ അക്ഷോഭ്യനായി നിന്നു രാമനോട് പൊരുതി. ബാണങ്ങൾ, ഗദകൾ, ഇരുമ്പുദണ്ഡുകൾ എന്നിവകൊണ്ട് ഇരുസൈന്യവും പരസ്പരം കനത്ത പ്രഹരങ്ങൾ നൽകി, ആകാശം മുഴുവൻ  പൊടി പടർത്തി. ചുറ്റിലും കാർമേഘം നിറഞ്ഞതുപോലെ എല്ലാവരുടെയും കാഴ്ച മങ്ങി. രാമൻ ആദ്യം രാവണന്റെ കൊടിമരം തകർത്തു. അപ്പോൾ രാവണൻ മാതലിയേയും കുതിരകളെയും ലക്ഷ്യമിട്ടു. രഥങ്ങൾ രണ്ടും അതീവ നൈപുണ്യത്തോടെ അങ്ങോട്ടുമിങ്ങോട്ടും ഓടുമ്പോൾ ദേവന്മാർ ആകാംക്ഷയോടെയതു കണ്ട് നിന്നു.  രാമൻ രാവണന്റെ തലകൾ വീണ്ടും വീണ്ടും വെട്ടിയെങ്കിലും, രാവണന്റെ തപശക്തിയുടെ ഫലമായി മുറിഞ്ഞ തലകൾക്ക് പകരം പുതിയവ വളർന്നുവന്നു. ഏഴു ദിവസം ഇങ്ങിനെ രാമരാവണ യുദ്ധം തുടർന്നു. ആരും വിട്ടുകൊടുക്കുന്നതായി കണ്ടില്ല. രാമബാണങ്ങൾ പോലും ഫലിക്കാതെ വന്നപ്പോൾ, അഗസ്ത്യൻ നൽകിയ പൈതാമഹാസ്ത്രം ഉപയോഗിക്കാൻ മാതലി രാമനെ ഉപദേശിച്ചു. രാമൻ ആ ദിവ്യബാണം എയ്തത് രാവണന്റെ ഹൃദയത്തിൽ തുളച്ച് കയറി. ഒരു വൻവൃക്ഷം പതിക്കുംപോലെ രാവണൻ മരിച്ചു താഴെ വീണു. ദേവന്മാരും പ്രകൃതിയും പുഷ്പവർഷം ചൊരിഞ്ഞ് ആഹ്ലാദിച്ചു, പെരുമ്പറകൊട്ടി ആഘോഷിച്ചു. രാവണന്റെ പതനത്തിൽ രാക്ഷസർ ദുഃഖിച്ചപ്പോൾ വാനരന്മാർ ആർപ്പുവിളിച്ചു.

വിഭീഷണൻ ജ്യേഷ്ഠനായ രാവണന്റെ ജീവനറ്റ ദേഹത്തിനരികിൽ ദുഃഖിച്ചിരുന്നു. രാമൻ അവനെ ആശ്വസിപ്പിച്ചു. രാവണൻ മഹാനായ യോദ്ധാവായിരുന്നുവെന്നും, യഥാർത്ഥ പോരാളിയെപ്പോലെ യുദ്ധത്തിൽ പൊരുതിയാണ് മരിച്ചുവീണതെന്നും പറഞ്ഞു. “എന്നോട് യുദ്ധം ചെയ്തു മരിച്ചതിനാൽ രാവണൻ വീരസ്വർഗത്തിലേയ്ക്കാണ് പോകുന്നത്.” രാമൻ വിഭീഷണനോട് രാജകീയ ബഹുമതികളോടെ രാവണന് അന്ത്യകർമ്മങ്ങൾ ചെയ്യുവാൻ ആവശ്യപ്പെട്ടു. രാവണന്റെ വിധവ, മന്ദോദരി, ഭർത്തൃശരീരത്തിനരികിൽ ഇരുന്നു വിലപിച്ചു, മറ്റു രാക്ഷസസ്ത്രീകളും അവളോടൊപ്പം കരഞ്ഞു. അപ്പോൾ രാമൻ വാനരന്മാരോട് ചിതയൊരുക്കാൻ ആവശ്യപ്പെട്ടു. രാവണൻ പാപിയാണെങ്കിലും, ഒരു വീരനായകനായി ബഹുമാനിക്കപ്പെടണമെന്നും രാജകീയമായിത്തന്നെ അദ്ദേഹത്തെ സംസ്കരിക്കണമെന്നും രാമൻ പറഞ്ഞത് വിഭീഷണന് വലിയ ആശ്വാസമായി.

എന്റെ ബാണങ്ങളാൽ ആരെങ്കിലും മരിച്ചാൽ, അവന്റെ എല്ലാ പാപങ്ങളും ഇല്ലാതാകുന്നു. ജീവിതത്തിലെ ശത്രുത മരണം വരെ മാത്രമാണ്. നിന്റെ വീരനായ സഹോദരന് സ്വർഗത്തിലേക്കുള്ള പുണ്യമാർഗം ലഭിക്കാൻ ആവശ്യമായ കർമ്മങ്ങൾ ചെയ്യുക. ചന്ദനവും മറ്റു സുഗന്ധദ്രവ്യങ്ങളും ചിതയിൽ ചേർക്കുക. വീരനായ രാക്ഷസരാജാവിന്റെ ജീവിതം ആഘോഷിക്കാൻ ചെണ്ടകളും മറ്റ് വാദ്യങ്ങളും മുഴങ്ങട്ടെ. രാവണൻ നല്ലൊരു ബ്രാഹ്മണനുമായിരുന്നു എന്നോർക്കുക.” വിഭീഷണൻ രാമന്റെ  നിർദ്ദേശപ്രകാരം അന്ത്യകർമ്മങ്ങൾ ചെയ്തു, ചിതയ്ക്ക് തീ കൊളുത്തി. രാവണന്റെ ശരീരം അഗ്നി ഏറ്റെടുത്തു.  മാതലി രാമനെ നമസ്കരിച്ച് വിടപറഞ്ഞ് തേരുമായി ഇന്ദ്രസവിധത്തിലേയ്ക്ക് മടങ്ങി.

അദ്ധ്യാത്മരാമായണം ദിവസം 27 യുദ്ധകാണ്ഡം

അദ്ധ്യാത്മരാമായണം ദിവസം 27 യുദ്ധകാണ്ഡം


ജീവൻ തിരിച്ചുകിട്ടിയ വാനരന്മാർ ലങ്കാനഗരത്തിന്റെ  അടിസ്ഥാന സൗകര്യങ്ങളൊക്കെ നിഷ്ഠൂരം നശിപ്പിച്ചു. രാവണൻ കുംഭനെയും നികുംഭനെയും യുദ്ധത്തിനായി പറഞ്ഞയച്ചു. നിരവധി രാക്ഷസ യുദ്ധവീരന്മാരോടൊപ്പം അവർ അതിഭീകരമായി യുദ്ധം ചെയ്തു. അംഗദനും സുഗ്രീവനും ദാനവ യോദ്ധാക്കളിൽ ഭൂരിഭാഗത്തെയും കൊന്നൊടുക്കി. സുഗ്രീവൻ കുംഭനെ കൊന്നുഹനുമാൻ നികുംഭനേയും കൊന്നു. രാക്ഷസസേന അമ്പേ പരാജയപ്പെട്ട് തങ്ങൾക്കുണ്ടായ നഷ്ടം രാവണനോട് ചെന്നു പറഞ്ഞു. 

പിന്നീട് രാവണൻ അതിശക്തനായ അസ്ത്രവിദ്യാവിദഗ്ദ്ധൻ മകരാക്ഷനെ യുദ്ധത്തിനയച്ചു. അവൻ മായികങ്ങളായ നാഗാസ്ത്രങ്ങൾ ഉപയോഗിച്ച് വാനരന്മാരെ ഭയപ്പെടുത്തി. രാമൻ പെട്ടെന്നുതന്നെ യുദ്ധക്കളത്തിന്റെ ചുമതലയേറ്റ് മകരാക്ഷന്റെ രഥം നശിപ്പിച്ച്അഗ്നേയാസ്ത്രം ഉപയോഗിച്ച് അവനെ കൊന്നു. രാവണൻ അതിക്രുദ്ധനായിസ്വയം യുദ്ധത്തിന് തയ്യാറായിപക്ഷേ ഇന്ദ്രജിത് പിതാവിനെ ശാന്തനാക്കിശത്രുക്കളെ തോല്പിച്ച്, താൻ താമസംവിനാ യുദ്ധം അവസാനിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്തു. 

മായാ സീത

ഇന്ദ്രജിത് സൈന്യവുമായി യുദ്ധക്കളത്തിൽ പ്രവേശിച്ചപ്പോൾലക്ഷ്മണൻ രാമനോട് അവന്റെ മായികതന്ത്രങ്ങൾക്കെതിരായി ബ്രഹ്മാസ്ത്രം ഉപയോഗിക്കാൻ ആവശ്യപ്പെട്ടു. നിരായുധ ശത്രുക്കൾക്കെതിരായി ആയുധം ഉപയോഗിക്കുന്നത് അനുചിതമാണെന്ന് പറഞ്ഞ് നിരസിച്ച്രാമൻ, സ്വയം ഇന്ദ്രജിതിനെ നേരിടാൻ തയ്യാറായി. ഇന്ദ്രജിത് ഒരു മായാസീതയെ സൃഷ്ടിച്ച്തന്റെ രഥത്തിൽ വച്ച്  പരസ്യമായി അവളെ വാളുകൊണ്ട് വെട്ടിക്കൊന്നു. അക്കാഴ്ച കണ്ട വാനരന്മാരും ഹനുമാനും വല്ലാതെ സങ്കടപ്പെട്ടു. അവർ സീതാദേവി മരിച്ചു എന്ന് തന്നെ വിശ്വസിച്ചു. അവർ വിവരം രാമനെ അറിയിച്ചപ്പോൾ രാമൻ ബോധം കെട്ടുവീണു. ലക്ഷ്മണനും ഹനുമാനും രാമനെ സാന്ത്വനിപ്പിക്കാൻ ശ്രമിച്ചു. ഇന്ദ്രജിത്തിന് നികുംഭിലയിൽ യജ്ഞം നടത്താനുള്ള സാവകാശം കിട്ടാനായി ചെയ്യുന്ന വെറും മായാപ്രയോഗമാണിതെന്നു മനസ്സിലാക്കിയ വിഭീഷണൻ അവരെ സമാധാനിപ്പിച്ചു. രാമനോട് ഇന്ദ്രജിത്തിന്റെ യജ്ഞം എങ്ങിനെയെങ്കിലും മുടക്കണം എന്ന്  ആവശ്യപ്പെട്ടു. ലക്ഷ്മണനേയും വിഭീഷണനേയും വാനരന്മാരെയും ഇന്ദ്രജിത്തിന്റെ  യജ്ഞം മുടക്കുവാനായി എന്തും ചെയ്തുകൊള്ളാൻ രാമൻ അനുവാദം നല്കി.

ഇന്ദ്രജിത്തിന്റെ മരണം

ലക്ഷ്മണനും സുഗ്രീവനും വാനരസേനയും ചേർന്ന് നികുംഭിലയിൽ രാക്ഷസന്മാരെ ആക്രമിച്ചു, അവിടെ ഇന്ദ്രജിത് യജ്ഞം നടത്തുകയായിരുന്നു. വാനരന്മാർ യജ്ഞത്തിന്റെ ആചാരങ്ങൾക്ക് ഭംഗം വരുത്തി അതിന്റെ പുരോഗതിയെ തടസ്സപ്പെടുത്തിയിട്ട് ഇന്ദ്രജിതിനെ യുദ്ധത്തിനായി വെല്ലുവിളിച്ചു.  യജ്ഞം പൂർത്തിയാകുന്നതിന് മുമ്പ് ഇന്ദ്രജിത്തിനെ ആക്രമിക്കണമെന്ന് വിഭീഷണൻ ലക്ഷ്മണനെ ഓർമിപ്പിച്ച് അതിനായി പ്രോത്സാഹിപ്പിച്ചു. യജ്ഞം കഴിഞ്ഞാൽ അവന്റെ ശക്തി അജയ്യമാവും.  പോരിൽ രാമന്റെ ഭാഗം ചേർന്നതിൽ ഇന്ദ്രജിത് വിഭീഷണനെ പരിഹസിച്ചുപറഞ്ഞു. വിഭീഷണൻ തന്റെ തീരുമാനം ന്യായീകരിച്ച് രാവണയെയും ഇന്ദ്രജിത്തിനെയും രാക്ഷസകുലത്തിന്റെ നാശത്തിന് അവർ മാത്രമാണു കാരണക്കാരെന്ന് കുറ്റപ്പെടുത്തി. മൂന്ന് ദിവസത്തെ ഘോരയുദ്ധത്തിൽ, ഹനുമാന്റെയും സുഗ്രീവന്റെയും സഹായത്തോടെ ലക്ഷ്മണൻ ഇന്ദ്രാസ്ത്രം ഉപയോഗിച്ച് ഇന്ദ്രജിത്തിനെ കൊന്നു. എതിരാളിയെ വധിച്ചശേഷം ഇന്ദ്രാസ്ത്രം കടലിൽ ചെന്നു സ്വയം ശുദ്ധീകരിച്ച് ലക്ഷ്മണന്റെ ആവനാഴിയിലേക്ക് തിരിച്ചെത്തി. ദേവന്മാർ ഈ വിജയം ആഘോഷിച്ചു. ലക്ഷ്മണൻ രാമനെ രണത്തിൽ തനിക്കുണ്ടായ വിജയം അറിയിച്ച്, ഇന്ദ്രജിത്തിന്റെ മരണം രാവണന്റെ ശക്തിയെ വലിയ തോതിൽ ദുർബലപ്പെടുത്തിയതായി പറഞ്ഞു. 

രാവണന്റെ വിലാപം

ഇന്ദ്രജിത്തിന്റെ മരണവാർത്തയറിഞ്ഞ രാവണൻ അബോധാവസ്ഥയിലായി. ദീനമായി കരഞ്ഞ് തന്റെ കർമ്മദോഷം കൊണ്ട് സീതയെ വെട്ടിക്കൊല്ലാൻ വാളെടുത്തു സമീപിക്കുമ്പോൾ രാവണന്റെ ഉപദേഷ്ടാവ് സുപാർശ്വൻ രംഗത്ത് എത്തി, രാവണന്റെ ഉന്നതവംശപ്രതാപത്തെപ്പറ്റിയും അനന്യമായ ശിവഭക്തിയെപ്പറ്റിയും ഓർമ്മിപ്പിച്ച് സ്ത്രീവധം നടത്തി പാപം വർദ്ധിപ്പിക്കുന്നതിന് പകരം നേരേ പോയി  രാമനെ എതിരിടാൻ ആവശ്യപ്പെട്ടു. അതുകേട്ട് ക്രോധമടങ്ങിയ രാവണൻ നേരിട്ട് യുദ്ധത്തിന് തയ്യാറായി, എന്നാൽ പെട്ടെന്ന് തന്നെ രാമന്റെ അമ്പുകൾ കൊണ്ട് ദേഹമാകെ പരിക്കേറ്റ്, പരാജയഭീതനായി കൊട്ടാരത്തിലേക്ക് മടങ്ങി.

രാവണയജ്ഞവിഘ്നം

രാവണൻ തന്റെ ഗുരു ഋഷി ശുക്രനെ സമീപിച്ച്, അദൃശ്യരായ യോദ്ധാക്കളെ യുദ്ധത്തിന് വിളിക്കാൻ വേണ്ടിയുള്ള രഹസ്യമായ ഒരു അഗ്നിയജ്ഞം നടത്താനുള്ള  ഉപദേശം തേടി. രാവണൻ ഒരു ഗുഹയിൽക്കയറി ആഭിചാരക്രിയ ആരംഭിച്ച്, ലങ്കയുടെ വാതിലുകൾ അടച്ചു. വിഭീഷണൻ ഗുഹയിൽ നിന്നുള്ള പുക കണ്ട് യജ്ഞം നടക്കുന്ന കാര്യം രാമനെ അറിയിച്ചു. വിഭീഷണന്റെ ഭാര്യ സരമയുടെ നിർദ്ദേശപ്രകാരം വാനരന്മാർ ഹനുമാന്റെയും അംഗദന്റെയും നേതൃത്വത്തിൽ ആ ഗുഹയിൽ കയറി, യജ്ഞം തടസ്സപ്പെടുത്തി, രാവണനെ ആക്രമിച്ച്, അവന്റെ ഭാര്യ മന്ദോദരിയെപ്പോലും ഉപദ്രവിച്ച് രാവണന്റെ ഏകാഗ്രമായ ധ്യാനം മുടക്കി യജ്ഞവിഘ്നം നടത്തി. രാവണന്റെ ആചാരം പൂർത്തിയാക്കാൻ സമ്മതിക്കാതെ വാനരന്മാർ അവന്റെ ദുർബലത ഉറപ്പാക്കിയിട്ട് അക്കാര്യം രാമനെ അറിയിച്ചു. 

രാവണനും മന്ദോദരിയും

രാവണൻ തന്റെ ഭാര്യയായ മന്ദോദരിയെ ആശ്വസിപ്പിച്ച്, അവരുടെ ദുഃഖം അജ്ഞാനവും ആസക്തിയും കൊണ്ടാണെന്ന് വിശദീകരിച്ചു. “ജനിച്ചാൽ മരണം അനിവാര്യമാണ്. എല്ലാം ദൈവാധീനമാണ്. വീധിവിഹിതം എല്ലാവരും അനുഭവിക്കുകതന്നെ വേണം.” രാമനോട്  യുദ്ധം ചെയ്ത്  പരാജയപ്പെട്ടാൽ, രാമന്റെ അമ്പുകളാൽ മോക്ഷം നേടാനാണ് യോഗമെങ്കിൽ മന്ദോദരിയോട് സീതയെ കൊല്ലാനും പിന്നെ തന്റെ  സംസ്കാരാഗ്നിയിൽ ചാടി മോക്ഷം തേടണമെന്നും നിർദ്ദേശിച്ചു. രാമനെ മഹാവിഷ്ണുവിന്റെ അവതാരമായി തിരിച്ചറിഞ്ഞ മന്ദോദരി, ഇപ്പോഴെങ്കിലും രാവണനോട് സീതയെ തിരികെ നൽകി, രാജ്യം വിഭീഷണന് വിട്ട്കൊടുത്തു മോചനം നേടുവാൻ ആവശ്യപ്പെട്ടു. രാവണൻ അവളുടെ ഉപദേശം നിരസിച്ച്, യുദ്ധം ചെയ്ത് വിജയം നേടുകയോ അല്ലെങ്കിൽ രാമബാണമേറ്റ് വൈകുണ്ഠത്തിലേക്ക് പോവുകയോ ചെയ്യുന്നതാണ് തനിക്ക് അഭിമാനകാരം എന്ന്  നിശ്ചയിച്ചു.

അദ്ധ്യാത്മരാമായണം ദിവസം 26 യുദ്ധകാണ്ഡം

അദ്ധ്യാത്മരാമായണം ദിവസം 26 യുദ്ധകാണ്ഡം



നാരദസ്തുതി

കുംഭകർണ്ണനുമേൽ രാമനുണ്ടായ വിജയത്തിന് ശേഷം, ദേവന്മാർ ആഘോഷത്തിന്റെ ഭാഗമായി ആകാശത്തുനിന്നും പൂക്കൾ പൊഴിച്ചു. നാരദമുനി ആകാശത്ത് പ്രത്യക്ഷപ്പെട്ട് രാമന്റെ ദിവ്യസ്വഭാവത്തെ പുകഴ്ത്തി. രാമനെ പരമാത്മാവായി, കാലത്തിനും മായയ്ക്കും അതീതനായി വിശേഷിപ്പിച്ചു. രാമനെ നിത്യസത്യമായ പരംപൊരുളായി, ശിവനായി, വിഷ്ണുവായി, സൃഷ്ടിയുടെ അടിസ്ഥാനമായി, പ്രശംസിച്ചു സ്തുതിച്ചു. രാമനോട്  ഇപ്പോൾ എർപ്പെട്ടിട്ടുള്ള ധർമ്മരക്ഷാ ദൌത്യം  തുടരാൻ ആവശ്യപ്പെട്ടു. നാരദൻ രാമനോട് തന്റെ മോക്ഷത്തിനായും എപ്പോഴും രാമന്റെ മഹത്വം പാടി സത്സംഗത്തിൽ തുടരാൻ തനിക്ക് കഴിയണമേയെന്നും പ്രാർത്ഥിച്ചു. രാവണനുമായുള്ള യുദ്ധത്തിൽ വിജയിക്കുവാനുള്ള ആശീർവാദം നൽകി നാരദൻ അപ്രത്യക്ഷനായി.

കുംഭകർണ്ണന്റെ മരണവാർത്തയറിഞ്ഞ് രാവണൻ വിലപിച്ചു. അപ്പോൾ രാവണന്റെ മക്കൾ, അതികായനടക്കമുള്ള യോദ്ധാക്കൾ യുദ്ധത്തിനുപോകാൻ സന്നദ്ധരായി. പിന്നീട് നടന്നത് അതിഘോരയുദ്ധം തന്നെയായിരുന്നു. കൂട്ടത്തിൽ നിരവധി വാനരർ കൊല്ലപ്പെട്ടു. അംഗദൻ ഹനുമാന്റെയും നീലന്റെയും സഹായത്തോടെ ത്രിശിരസ്സിനെയും മറ്റ് ദാനവരെയും കൊന്നു. അതികായന് കിട്ടിയിരുന്ന  ഒരു ദിവ്യവരവും ആയുധകവചവും കാരണം അയാളെ തോൽപ്പിക്കുക അസാദ്ധ്യമായിരുന്നു. അപ്പോൾ വായുഭഗവാൻ ലക്ഷ്മണനോട് ബ്രഹ്മാസ്ത്രം ഉപയോഗിക്കാൻ നിർദ്ദേശിച്ചു. രാമനെ ധ്യാനിച്ച് ലക്ഷ്മണൻ അതുപയോഗിച്ച് അതികായനെ നിഷ്പ്രയാസം കൊന്നു. വാനരന്മാർ അതികായന്റെ തല ഒരു വിജയഛിഹ്നമെന്നമട്ടിൽ കൊണ്ടുനടന്ന് ആഘോഷിച്ചു. 

ഇന്ദ്രജിത്തിന്റെ വിജയം

രാവണൻ നിരാശനായിരിക്കുമ്പോൾ ഇന്ദ്രജിത് പിതാവിനെ ആശ്വസിപ്പിച്ച്, നിഗൂഢമായ ഒരു യജ്ഞം നടത്തി മായികങ്ങളായ മന്ത്രശക്തികൾ നേടി യുദ്ധത്തിനിറങ്ങി. യുദ്ധക്കളത്തിൽ വീണ്ടും പ്രത്യക്ഷപ്പെട്ട്  അപ്രതീക്ഷിതമായി ആക്രമണം അഴിച്ചുവിട്ടു. നിരവധി വാനരന്മാരെ കൊന്നൊടുക്കി അവസാനം രാമനെയും ലക്ഷ്മണനെയും പോലും അബോധാവസ്ഥയിലാക്കി. താൻ വിജയിച്ചതായി വിശ്വസിച്ച് ഇന്ദ്രജിത്ത് കൊട്ടാരത്തിലേക്ക് മടങ്ങി. യുദ്ധഭൂമിയിൽ, വീണും ചത്തും കിടക്കുന്ന പോരാളികൾക്കിടയിൽ ഹനുമാനും വിഭീഷണനും തിരഞ്ഞ് നടക്കുമ്പോൾ ജാംബവാനെ ഏറെ പരിക്കുകളോടെ കണ്ടെത്തി. അപ്പോൾ ജംബവാൻ ഹനുമാൻ ജീവനോടെയുണ്ടെന്നറിഞ്ഞ് സന്തോഷിച്ച് രാമലക്ഷ്മണന്മാർ മയങ്ങിവീണുവെങ്കിലും ഇനിയും പ്രതീക്ഷയ്ക്ക് വഴിയുണ്ടെന്ന്  പ്രഖ്യാപിച്ചു. ഹനുമാനോട് അങ്ങ് വടക്ക് ഋഷഭപർവ്വതത്തിലെത്തി അവിടെനിന്ന് പെട്ടെന്ന് വിശല്യകരണി, സന്ധാനകരണി, സുവർണകരണി, മൃതസഞ്ജീവിനി എന്നീ നാല് ദിവ്യഔഷധങ്ങൾ, കൊണ്ടുവരാൻ നിർദ്ദേശിച്ചു.

 കാലനേമിയും രാവണനും

ഔഷധ സസ്യങ്ങൾ കണ്ടുപിടിച്ച് കൊണ്ടുവരുന്നതിൽ ഹനുമാൻ വിജയിക്കുമെന്ന് ഭയന്ന്, രാവണൻ രഹസ്യമായി കാലനേമിയെ സമീപിച്ച്, ഹനുമാന്റെ ദൌത്യം വൈകിപ്പിക്കാൻ ഒരു ഋഷിയായി വേഷം മാറി ഹനുമാനെ ചതിക്കുവാൻ ആവശ്യപ്പെട്ടു. അപ്പോൾ കാലനേമി രാവണനോട് ഹിതോപദേശമായി സീതയെ ഉപേക്ഷിക്കാനും അങ്ങിനെ യുദ്ധം അവസാനിപ്പിക്കാനും  ഉപദേശിച്ചെങ്കിലും, രാവണൻ അതിക്രുദ്ധനായി അവനെ ഭീഷണിപ്പെടുത്തി. ഹനുമാന്റെ കൈകൾകൊണ്ടുള്ള മരണം രാവണന്റെ കൈകൊണ്ടുള്ള മരണത്തേക്കാൾ ശുഭകരമാണെന്ന് കണ്ട് കാലനേമി രാവണന്റെ ആജ്ഞ നിറവേറ്റാമെന്നു സമ്മതിച്ചു. 

കാലനേമി വ്യാജമായ ഒരു ആശ്രമം സൃഷ്ടിച്ച്, അതിലെ ഋഷിയായി വേഷം മാറിയിരുന്നു. ഔഷധമെടുക്കാനുള്ള യാത്രയയ്ക്കിടയിൽ ദാഹജലം തേടിയ ഹനുമാൻ കാലനേമിയുടെ ആശ്രമത്തിൽ എത്തിച്ചേർന്നു. സമയം ഏറെയെടുത്ത് കാലനേമി ഹനുമാനെ ദൌത്യം നിർവ്വഹിക്കുന്നതിൽ നിന്നും പിന്തിരിപ്പിച്ചു വഞ്ചിക്കാൻ ശ്രമിച്ചു. കൂടുതൽ ജലത്തിനായി ഹനുമാൻ സമീപത്തെ ഒരു പൊയ്കയിലേക്ക് പോയപ്പോൾ, ഒരു മുതല ആക്രമിക്കാനെത്തി. ഹനുമാൻ പെട്ടെന്ന്തന്നെ അതിനെ കൊന്നപ്പോൾ ആ ജീവിയുടെ ജീവസത്ത പുറത്തുവന്നു സംസാരിച്ചു. ശാപമേറ്റ ഒരു അപ്സരസ്സായ അവളെ  അങ്ങിനെ ഹനുമാൻ മോചിപ്പിച്ചു, കാലനേമിയുടെ വഞ്ചനയെന്തെന്നും ആശ്രമം വ്യാജമാണെന്നും അവൾ വെളിപ്പെടുത്തി. ഹനുമാൻ ആശ്രമത്തിൽ തിരിച്ചെത്തി, കാലനേമിയെ ഒറ്റയടിക്ക് കൊന്നു.

ദിവ്യൌഷധ ഫലം

ഋഷഭശൃംഗത്തിലെ സസ്യജാലങ്ങൾക്കിടയിൽ ഔഷധസസ്യങ്ങൾ വ്യക്തമായി കണ്ടെത്താൻ കഴിയാതിരുന്നതിനാൽ, ഹനുമാൻ ആ പർവ്വതം മുഴുവനും അടിയോടെ പറിച്ച് കയ്യിൽ പിടിച്ചുകൊണ്ട് പെട്ടെന്ന് പറന്ന് ലങ്കയിൽ മടങ്ങിയെത്തി. ഔഷധസസ്യങ്ങളുടെ സുഗന്ധം ഏറ്റപാടെ രാമനും ലക്ഷ്മണനും ഉൾപ്പെടെയുള്ള എല്ലാ പോരാളികളും പരിക്കേറ്റ വാനരന്മാരും ബോധം തെളിഞ്ഞുണർന്നു. ഹനുമാൻ താമസംവിനാ പർവ്വതത്തെ തിരികെപൊക്കിയെടുത്ത്കൊണ്ടുപോയി പുന:സ്ഥാപിച്ചു. അന്തരിച്ച വാനരക്കൂട്ടം ഔഷധക്കാറ്റിന്റെ പ്രഭാവത്താൽ ജീവനോടെ എഴുന്നേറ്റു വന്നെങ്കിലും യുദ്ധത്തിൽ മരിച്ചു കടലിൽ വീണുമുങ്ങിയ രാക്ഷസന്മാരുടെ ശവങ്ങൾക്ക് ഔഷധങ്ങളുടെ ഗുണം ലഭിച്ചില്ല. 


അദ്ധ്യാത്മരാമായണം ദിവസം 25 യുദ്ധകാണ്ഡം

 അദ്ധ്യാത്മരാമായണം ദിവസം 25 യുദ്ധകാണ്ഡം



രാവണൻ പടക്കളത്തിൽ

മറ്റുള്ളവരെ യുദ്ധത്തിനയക്കുന്നതിന്റെ നിഷ്ഫലത മനസ്സിലാക്കി രാവണൻ സ്വയം യുദ്ധം നയിക്കാൻ തീരുമാനിച്ചു. ആയിരം കുതിരകൾ വലിക്കുന്ന ഒരു മനോഹരമായ സ്വർണ്ണരഥത്തിൽ കയറിയ രാവണൻ, പത്തു തലകളിലും കിരീടമണിഞ്ഞ്, ഇരുപത് കൈകളിലും ആയുധങ്ങളും പിടിച്ച്, നടന്നു നീങ്ങുന്ന ഒരു പർവ്വതത്തെപ്പോലെ യുദ്ധക്കളത്തിൽ കാണപ്പെട്ടു. നിരവധി രാക്ഷസയോദ്ധാക്കളും  രാവണനെ പിന്തുടർന്ന് യുദ്ധത്തിനിറങ്ങി.

 ദൂരേനിന്ന് രാവണന്റെ വരവ് നിരീക്ഷിച്ച രാമൻ, വിഭീഷണനോട് കൂടെയുള്ള യോദ്ധാക്കൾ ആരൊക്കെയെന്ന് വേർതിരിച്ചു പറയാൻ ആവശ്യപ്പെട്ടു. വിഭീഷണൻ ഓരോരുത്തരെയും ചൂണ്ടി പേര് പറഞ്ഞ് കൊടുത്തു. ആനപ്പുറത്ത് വരുന്നവൻ കമ്പനൻ, സിംഹചിഹ്നം ധരിച്ചവൻ ഇന്ദ്രജിത്, പിന്നെ അതികായൻ, മഹോദരൻ, വിശാലൻ, ത്രിശിരസ്സ്, ദേവാന്തകൻ, ആവരെക്കൂടാതെ കുംഭകർണ്ണന്റെ മക്കൾ—കുംഭനും നികുംഭനും. പോരിൽ രാവണനെ കൊല്ലുകയും യുദ്ധം അവസാനിപ്പിക്കുകയും ചെയ്യുമെന്ന് രാമൻ പ്രതിജ്ഞ പുതുക്കി.

 യുദ്ധം ആരംഭിച്ചപ്പോൾ, രാവണൻ വാനരന്മാരിൽ ഭീതി വിതച്ചു. രാമൻ യുദ്ധത്തിന് തയ്യാറായി, ലക്ഷ്മണനോട് ജാഗ്രത പാലിക്കാൻ നിർദ്ദേശിച്ചു, രാവണന്റെ കയ്യിൽ ദിവ്യായുധമായ ചന്ദ്രഹാസവും മായാവിദ്യ കൈവശമുള്ള സൈന്യവും ഉണ്ടെന്ന് മുന്നറിയിപ്പ് നൽകി. ലക്ഷ്മണൻ രാമനിൽ നിന്നും ആശീർവാദം തേടി, തന്റെ ഏറ്റവും ദുഷ്കരമായ പോരിനായി തയ്യാറെടുത്തു. ഹനുമാൻ ഭയമേതുമില്ലാതെ രാവണന്റെ രഥത്തിലേയ്ക്ക് ചാടിക്കയറി, വാനരന്മാരുടെ കൈകൾകൊണ്ടാവും രാവണന്റെ അവസാനമെന്ന് പ്രഖ്യാപിച്ചുകൊണ്ട്  രാവണന്റെ മേൽ കൈകൊണ്ട് ആഞ്ഞടിച്ചു. പിന്നീട് രാവണൻ  തിരിച്ചടിച്ച് ഹനുമാനെ അബോധാവസ്ഥയിലാക്കി. അക്രമാസക്തനായ നീലൻ രാവണന്റെ ശിരോമകുടങ്ങൾക്ക് മുകളിൽക്കയറി നൃത്തം ചെയ്തു.  പക്ഷേ ഒരു തീയമ്പു ദേഹത്ത്കൊണ്ട് നളൻ താഴെ വീണു. അപ്പോൾ ലക്ഷ്മണനും രാവണനും ശക്തമായി പോരിട്ടു. പെട്ടെന്ന് രാവണൻ ഒരു ദിവ്യമായ ശൂലം, ശക്തി, ലക്ഷ്മണനുനേർക്കെറിഞ്ഞപ്പോൾ ലക്ഷ്മണൻ ബോധം കെട്ടുവീണു. കൈലാസം കൈകൊണ്ടുയർത്താൻ പോന്ന ബലശാലിയായ രാവണന് ലക്ഷ്മണന്റെ ശരീരം ഉയർത്താൻ കഴിഞ്ഞില്ല. എന്നാൽ ഹനുമാൻ ലക്ഷ്മണനെ എളുപ്പത്തിൽ എടുത്ത് രാമന്റെയടുത്തേയ്ക്ക് കൊണ്ടുപോയി.

 പിന്നെ രാമനും രാവണനും തമ്മിൽ യുദ്ധം ആരംഭിച്ചു. രാമൻ ഹനുമാന്റെ തോളിൽ കയറി രാവണനെ നേരിട്ടു. രാമരാവണ യുദ്ധം സമുദ്രങ്ങളെ  നടുക്കിയിളക്കി. രാവണൻ ഹനുമാനെ അടിച്ചുവീഴ്ത്തിയെങ്കിലും രാമന്റെ അമ്പ് രാവണനെ അബോധാവസ്ഥയിലാക്കി. രാമൻ രാവണരഥം നശിപ്പിച്ചശേഷം രാവണനോട് അന്ന് പോയി വിശ്രമിച്ചശേഷം അടുത്ത ദിവസം തിരികെ വന്ന് പോരിന്നിറങ്ങാൻ  നിർദ്ദേശിക്കുകയും ചെയ്തു. അപമാനിക്കപ്പെട്ട രാവണൻ തന്റെ കൊട്ടാരത്തിലേക്ക് ഓടിപ്പോയി. പച്ചിലക്കൂട്ടുകൾ കൊണ്ടുള്ള ഔഷധങ്ങൾ ഉപയോഗിച്ച് രാമൻ ലക്ഷ്മണനെയും  സുഗ്രീവനെയും നീലനേയും സുഖപ്പെടുത്തി.

 കുംഭകർണ്ണന്റെ ഉപദേശം

രാമനുമായുള്ള യുദ്ധത്തിൽ തന്റെ ശക്തിക്കും ഭാഗ്യത്തിനും ഏറെ കോട്ടമുണ്ടായിയെന്ന് രാവണൻ തന്റെ സുഹൃത്തുക്കൾക്ക് മുന്നിൽ സമ്മതിച്ചു, ദേവന്മാരും ഋഷികളും തനിക്ക് പലപ്പോഴായിത്തന്ന ശാപങ്ങളെപ്പറ്റി ഓർമ്മിച്ചു. ഒടുവിൽ തന്റെ അവസാനത്തെ പ്രതീക്ഷയായ അനുജൻ കുംഭകർണ്ണനെ യുദ്ധസഹായത്തിനായി വിളിക്കുവാൻ തീരുമാനിച്ചു. പതിവുള്ള ആറ് മാസം നീണ്ടുനിൽക്കുന്ന ഉറക്കം തുടങ്ങിവച്ചിരുന്ന കുംഭകർണ്ണനെ, എത്ര ബുദ്ധിമുട്ടിയാണെങ്കിലും ഉണർത്താമെന്നുതന്നെ രാവണൻ തീരുമാനിച്ചു. ആയിരക്കണക്കിന് യോദ്ധാക്കൾ ചെണ്ടകളും പെരുമ്പറകളും അറഞ്ഞുകൊട്ടി തലയിൽ വെള്ളം ഒഴിച്ച്, മൂക്കിലെ രോമങ്ങൾ വലിച്ച്പറിച്ച് കുംഭകർണ്ണനെ ഉണർത്താൻ ശ്രമിച്ചു. അവസാനം കുംഭകർണ്ണൻ ഉണർന്നപ്പോൾ വലിയ അളവിൽ ഭക്ഷണവും രക്തവും കഴിച്ചശേഷം അയാൾ യുദ്ധക്കളത്തിനിറങ്ങാനുള്ള രാവണന്റെ അപേക്ഷ ശ്രദ്ധയോടെ കേട്ടു.

 സീതയെ തട്ടിക്കൊണ്ടുവന്നതിനെത്തുടർന്ന് രാമൻ സമുദ്രം കടന്നു ലങ്കയിൽ വന്ന് യുദ്ധം തുടങ്ങിയതായി രാവണൻ വിശദീകരിച്ചു. രാമന്റെ സേനയെ നശിപ്പിക്കാൻ ജ്യേഷ്ഠൻ അനുജന്റെ സഹായം തേടിയപ്പോൾ കുംഭകർണ്ണൻ വളരെ ആഴത്തിലുള്ള തത്ത്വചിന്തയോടെ ജ്ഞാനികൾക്കു ചേർന്ന ഒരു മറുപടി നൽകി. ബുദ്ധിമാനായ അനുജന്റെ ഉപദേശം, പ്രത്യേകിച്ച് സീതയെ തിരികെ നൽകാനുള്ള വിഭീഷണന്റെ നിർദ്ദേശം അവഗണിച്ചത് അനുചിതമായിപ്പോയി എന്നു രാവണനോട്  തുറന്നു പറഞ്ഞു. മാത്രമല്ല, ലൌകികവിഷയങ്ങളിൽ മാത്രം പരിചയസമ്പന്നരായ മന്ത്രിമാരെക്കുറിച്ച് രാവണന് മുന്നറിയിപ്പ് നൽകി. അവരുടെ ഉപദേശം നന്മയെ ലക്കാക്കി ഉള്ളതല്ല. സീതയോടുള്ള രാവണന്റെ ആഗ്രഹം പോലുള്ള സുഖലോലുപത്വം നാശത്തിലേക്ക് നയിക്കുമെന്നും കുംഭകർണ്ണൻ പറഞ്ഞു. ഋഷി നാരദനിൽ നിന്ന് പഠിച്ചതായ രഹസ്യം, രാമൻ ഭഗവാൻ നാരായണന്റെ അവതാരമാണെന്ന കാര്യം കുംഭകർണ്ണൻ രാവണനോട് വെളിപ്പെടുത്തി. രാമന്റെ നാമം ജപിക്കാനും ഭക്തിമാത്രമാണ് മോക്ഷത്തിലേയ്ക്കുള്ള ഏക പാതയെന്നും അസന്നിഗ്ദ്ധമായി പറഞ്ഞുകൊടുത്തു.  പക്ഷേ, കുംഭകർണ്ണന്റെ ഈ ധർമ്മപ്രഭാഷണത്താൽ ക്രുദ്ധനായ രാവണൻ ‘വൃഥാവാക്കുകൾ പറയുന്നതിന്നു പകരം പ്രവർത്തിച്ചു കാണിക്കാൻ’ അനുജനെ വെല്ലുവിളിച്ചു. രാമന്റെ കൈകളാൽ മരിക്കുന്നത് ജനനമരണചക്രത്തിൽ നിന്ന് മോചനം കിട്ടാനുള്ള മാർഗ്ഗമാകുമെന്നറിയുന്ന കുംഭകർണ്ണൻ രാവണന് വേണ്ടി യുദ്ധത്തിനിറങ്ങാമെന്ന് ഒടുവിൽ സമ്മതിച്ചു.

 കുംഭകർണ്ണ യുദ്ധം

കുംഭകർണ്ണൻ യുദ്ധക്കളത്തിൽ ചാടിവന്ന് ചലിക്കുന്നൊരു പർവ്വതം പോലെ ഭീമാകാരനായി നിറഞ്ഞുനിന്നു. വാനരന്മാർ ഭയന്നുവിറച്ച് നിൽക്കവേ വിഭീഷണൻ രാമനോട് പറഞ്ഞു: “എന്റെ ജ്യേഷ്ഠൻ ഉന്നതമായ ശക്തിയും ജ്ഞാനവും ഉണ്ടായിട്ടും അവനെ ഭക്ഷണവും ഉറക്കവും പോലുള്ള ദൗർബല്യങ്ങൾ ബന്ധിച്ചിരിക്കുന്നു.”

 വിഭീഷണൻ കുംഭകർണ്ണന്റെ മുന്നിൽ പ്രണമിച്ചപ്പോൾ ജ്യേഷ്ഠൻ അനുജനെ ആശീർവദിച്ച് തുടർന്നും രാമനെ സേവിക്കാൻ അനുഗ്രഹിച്ചു. കുംഭകർണ്ണൻ യുദ്ധക്കളത്തിൽ ഭീകരമായ നാശം വിതച്ചു. തൊഴിച്ചകറ്റി അവൻ സുഗ്രീവനെ പരാജയപ്പെടുത്തി. തന്റെ മൂക്കിനുള്ളിലൂടെയും ചെവികളിലൂടെയും ഓടി രക്ഷപ്പെട്ട യോദ്ധാക്കളെ നിഷ്പ്രയാസം പിടികൂടി വിഴുങ്ങി. ലക്ഷ്മണന്റെ അമ്പുകൾക്കു പോലും കുംഭകർണ്ണനെ തടയാൻ കഴിഞ്ഞില്ല. അവസാനം രാമൻ നേരിട്ട് ഇടപെട്ട്, കുംഭകർണ്ണന്റെ വലത് കൈയും ആയുധവും വെട്ടിക്കളഞ്ഞു. പക്ഷേ ആ വീരരാക്ഷസൻ ഇടത് കൈകൊണ്ട് ശക്തിയായി പൊരുതിനിന്നു. അവൻ ഒരു പർവ്വതം എടുത്തെറിയാൻ തുടങ്ങവേ രാമൻ ഇന്ദ്രാസ്ത്രംകൊണ്ട് അതിനെ  പ്രതിരോധിച്ചു. അപ്പോൾ രാമൻ അവന്റെ കാലുകൾ വെട്ടി, വായിൽ നിരവധി അമ്പുകൾ ഒരേസമയം എയ്ത്  അവസാനം തലയും മുറിച്ചുവീഴ്ത്തി. കുംഭകർണ്ണന്റെ തല ലങ്കയുടെ വാതിൽക്കൽ ചെന്നു വീണു.  ഭീമാകാരമായ ദേഹം സമുദ്രത്തിലും ചെന്നു പതിച്ചു.

അദ്ധ്യാത്മരാമായണം ദിവസം 24 യുദ്ധകാണ്ഡം

  അദ്ധ്യാത്മരാമായണം ദിവസം 24 യുദ്ധകാണ്ഡം



രാവണനും ശുകനും

രാവണൻ ശുകനോട് ദൂതുപോയിട്ട് തിരിച്ചുവരാൻ വൈകിയതിന്റെ കാരണം ആരാഞ്ഞ്, വാനരന്മാരും രാമനും അവനോട് എങ്ങിനെ പെരുമാറിയെന്നും എന്താണ് അവന്റെ ക്ഷീണിതാവസ്ഥയ്ക്ക് കാരണമെന്നും ചോദിച്ചു. വാനരന്മാർ തന്നെ വധിക്കാൻ ശ്രമിച്ചെങ്കിലും ശ്രീരാമന്റെ ഇടപെടൽ കൊണ്ടാണ് താൻ രക്ഷപ്പെട്ടതെന്നു ശുകൻ വിശദീകരിച്ചു. രാമൻ രാവണന് നൽകാനുള്ള മുന്നറിയിപ്പും ദൂതായി തന്നോടു പറഞ്ഞയച്ച കാര്യങ്ങളും ശുകൻ അറിയിച്ചു. “ഒന്നുകിൽ ഉടനെത്തന്നെ  സീതയെ തിരികെ നൽകുക, അല്ലെങ്കിൽ യുദ്ധത്തിന് തയ്യാറാകുക”. രാമന്റെ അതിശക്തമായ സേനയും അവരുടെ അമ്പുകളും ലങ്കയെ നശിപ്പിക്കാൻ പര്യാപ്തമാണെന്ന് ശുകൻ രാവണനെ അറിയിച്ചു.  നീലൻ (അഗ്നിയുടെ മകൻ), അംഗദൻ (ബാലിയുടെ മകൻ), ഹനുമാൻ (വായുവിന്റെ മകൻ) എന്നിവരുൾപ്പെടെയുള്ള യോദ്ധാക്കളുടെ അതുല്യമായശക്തിവിക്രമങ്ങളും നിർഭയത്വവും രാവണന്  വിവരിച്ചു പറഞ്ഞുകൊടുത്തു.

ശുകൻ പിന്നീട് ഒരാത്മീയ പ്രഭാഷണം തന്നെ നടത്തി, രാവണനോട് ശത്രുത ഉപേക്ഷിക്കാൻ ആവശ്യപ്പെട്ടു. “ശരീരം അഞ്ച് മൂലഘടകങ്ങളാൽ നിർമ്മിതമാണെന്നും, ഒരുവന്റെ ഞാനെന്ന ഭാവവും പാപ-പുണ്യങ്ങളുമായി നിരന്തരം ഉണ്ടാവുന്ന  ആസക്തിയും ആത്മാവിനെ ജനനമരണ ചക്രത്തിൽ കുടുക്കുന്നുവെന്നും അറിയുക. രാജാവേ അങ്ങ് സ്വയം പുനർ വിചിന്തനം നടത്തി തന്റെ ആത്മാവിനെ പരം പൊരുളായി തിരിച്ചറിയണം.  ലൗകികബന്ധങ്ങളിൽ നിന്ന് വിട്ട് രാമനെന്ന പരമാത്മാവിൽ, അഭേദമായ, അദ്വൈതമായ, പരംപൊരുളിൽ ശരണം തേടണം. ആഗ്രഹത്തിന്റെയും തദ്വാരാ ആസക്തിയുടെയും പാത ഇനിയും തുടർന്നാൽ സ്വന്തം നാശവും ഒടുവിൽ നരകവുമാണ് കിട്ടുക. എന്നാൽ രാമനാമജപവും രാമധ്യാനവും മോക്ഷത്തിലേക്ക് നയിക്കുന്നതാണ്.”  ശുകൻ രാവണനെ ഉപദേശിച്ചു. ഹിതകരമായ ഉപദേശം കേട്ട് ക്രുദ്ധനായ രാവണൻ, വെറുമൊരു ദാസനായിട്ടും ശുകൻ ഒരു ഗുരുവിനെപ്പോലെ പ്രഭാഷണം നടത്തിയതിന് ദേഷ്യപ്പെട്ട്  കൊട്ടാരത്തിൽ നിന്നും അവനെ ഓടിച്ചുവിട്ടു. ഉടൻ അവിടംവിട്ടു പോകാതിരുന്നാൽ തന്റെ വാൾ കൊണ്ടാവും അവന്റെ മരണമെന്ന് ഭീഷണിപ്പെടുത്തി. ഭയത്തോടെ ശുകൻ അവിടെനിന്നും ഓടിപ്പോയി സ്വഭവനത്തിൽ സുരക്ഷ തേടി.

 ശുകന്റെ കഥ

വാനപ്രസ്ഥജീവിതം നയിക്കുന്ന ഒരു ഉന്നതകുല ബ്രാഹ്മണശേഷ്ഠനായിരുന്ന ശുകൻ ദേവന്മാരെ പ്രീതിപ്പെടുത്തി സന്തുഷ്ടരാക്കാനും അസുരരെ എതിർക്കാനും ശ്രമിച്ചുവന്നു. അവന്റെ സമാധാനജീവിതത്തെ താറുമാറാക്കാനുള്ള ലക്ഷ്യത്തോടെ വജ്രദംഷ്ട്രനെന്ന രാക്ഷസൻ അഗസ്ത്യഋഷിയുടെ വേഷത്തിൽ ശുകന്റെ ആശ്രമത്തിൽ എത്തി. ആടിന്റെ മാംസം കൂട്ടി ഊണ് കഴിക്കണമെന്ന് ശുകനോട് ആവശ്യപ്പെട്ടിട്ട് സ്നാനത്തിനായി പോയി. ശുകനും ഭാര്യയും അതിനു സമ്മതിച്ചു. വജ്രദംഷ്ട്രൻ ശുകന്റെ ഭാര്യയായി വേഷം മാറി മനുഷ്യമാംസം ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്തു. യഥാർത്ഥ അഗസ്ത്യൻ തിരിച്ചെത്തിയപ്പോൾ ഋഷിയ്ക്ക് ആ  ഭക്ഷണം നൽകി. സത്യമറിയാതെ അങ്ങിനെ അഗസ്ത്യന് മനുഷ്യമാംസ്യം കഴിക്കേണ്ടതായി വന്നു. വിവരമറിഞ്ഞപ്പോൾ മഹർഷി ശുകനെ മനുഷ്യമാംസം ഭക്ഷിക്കുന്ന രാക്ഷസനാകാൻ ശപിച്ചു.

ശുകൻ തന്റെ നിരപരാധിത്വം പറഞ്ഞ് അപേക്ഷിച്ചു. തങ്ങളെ രാക്ഷസൻ വഞ്ചിച്ച കാര്യമറിഞ്ഞ അഗസ്ത്യൻ എല്ലാ വിവരവും അറിയാതെ ക്ഷിപ്രകോപത്തിൽ ശാപം നല്കിയതിൽ ഖേദം പ്രകടിപ്പിച്ചെങ്കിലും ശാപത്തെ പിൻവലിക്കാൻ അദ്ദേഹത്തിന്  കഴിഞ്ഞില്ല. എന്നാൽ, “നീ രാവണനെ സേവിക്കുക, പിന്നീട് രാമനെ കണ്ട് അവന്റെ സന്ദേശം കൈമാറുക. നിന്റെയാ കർത്തവ്യം പൂർത്തിയാക്കുമ്പോൾ നിന്റെ രാക്ഷസഭാവം മാറി നീ ശുദ്ധീകരിക്കപ്പെടുന്നതാണ്. അങ്ങിനെ വീണ്ടും നീ ദേവന്മാർക്ക് പ്രിയനാകും” എന്ന് പറഞ്ഞ് അനുഗ്രഹിച്ചു.

മാല്യവാൻ രാവണനെ ഉപദേശിക്കുന്നു

രാവണന്റെ അമ്മയുടെ അച്ഛൻ മാല്യവാൻ രാവണനെ കൊട്ടാരത്തിൽ എത്തി താൻ കാണാനിടയായ അസാധാരണമായ ദുർനിമിത്തങ്ങൾ വിവരിച്ചു. ആകാശത്ത് അസമയത്തുള്ള മിന്നൽ, രക്തനിറത്തിലുള്ള മഴ, മൃഗങ്ങളുടെ വിചിത്രമായ പെരുമാറ്റം, ദേവതകളുടെ സ്ഥാനങ്ങൾ ഇളകുന്നതിന്റെ ലക്ഷണം, അങ്ങിനെ എന്തൊക്കെയോ ആപത്ത് വരാനുള്ള മുന്നറിയിപ്പുകൾ കണക്കാക്കി രാമനെ വിഷ്ണുവിന്റെ അവതാരമായി തിരിച്ചറിഞ്ഞ് സീതയെ തിരികെ നൽകി, ക്ഷമ യാചിക്കാൻ മാല്യവാൻ രാവണനെ ഉപദേശിച്ചു. “കുരങ്ങന്മാരുടെ സഹായം തേടുന്ന വെറും ജളൻ, മനുഷ്യനായ രാമൻ അപേക്ഷിച്ചിട്ടാവും അങ്ങിവിടെ എന്നെ ഉപദേശിക്കാൻ വന്നതെന്ന് “ രാവണൻ മാല്യവാനെ പരിഹസിച്ചു.  

യുദ്ധം ആരംഭിക്കുന്നു

രണ്ടുഭാഗത്തെയും സൈന്യങ്ങൾ യുദ്ധത്തിന് തയ്യാറായി. യുദ്ധാരംഭത്തിൽത്തന്നെ പത്ത് തലയുള്ള ശക്തനായ രാവണൻ, രാമനെ നേരിട്ടു.  ലക്ഷ്മണന്റെ കയ്യിൽ നിന്നും വില്ല് വാങ്ങി രാമൻ തന്റെ അമ്പുകൾ കൊണ്ട് രാവണന്റെ പത്തു മകുടകളും കുടകളും നശിപ്പിച്ചു. രാവണൻ പരിഭ്രാന്തി കൊണ്ട് നാണിച്ച് ഇളിഭ്യനായി പിന്മാറി.

രാവണൻ വടക്ക്, പ്രഹസ്തൻ പടിഞ്ഞാറ്, വജ്രദംഷ്ട്രൻ തെക്ക്, മേഘനാദൻ കിഴക്ക്,  എന്നിങ്ങിനെ യുദ്ധത്തിൽ അസുരക്കൂട്ടം സ്ഥാനം പിടിച്ചു. വാനരസൈന്യത്തിൽ നീലൻ പടിഞ്ഞാറ്, അംഗദൻ തെക്ക്, ഹനുമാൻ കിഴക്ക്, രാമനും ലക്ഷ്മണനും സുഗ്രീവനും വടക്ക് എന്നിങ്ങിനെ രാമസൈന്യവും സ്ഥാനം പിടിച്ചു. 

അതീവ ലഹരിയോടെ യുദ്ധം സമാരംഭിച്ചു. ആയുധങ്ങൾ പരസ്പരം കൂട്ടിയിടിക്കുന്ന ശബ്ദം എങ്ങും കേട്ടു. യുദ്ധകാഹളം അന്തരീക്ഷത്തിൽ മുഴങ്ങി. വാനരന്മാർ കൂട്ടത്തോടെ ലങ്കാനഗരിയിൽ കയറി ആകെ നാശനഷ്ടങ്ങൾ വരുത്തി. അവിടെ തയ്യാറാക്കിവച്ചിരുന്ന പ്രതിരോധങ്ങൾ നശിപ്പിച്ചു. രാവണന്റെ ചാരന്മാരെ വാനരന്മാർ പിടിച്ചു മർദ്ദിച്ചുവെങ്കിലും രാമൻ അവരെ വിട്ടയച്ചു. അവർ രാമന്റെ കരുണയെപ്പറ്റി പുകഴ്ത്തി, കീഴടങ്ങാമെന്ന്  തീരുമാനിച്ചു. അപ്പോൾ രാവണൻ സീതയെ മോഹഭംഗത്തിലാക്കാനായി ഒരു മായാവിദ്യപ്രയോഗിച്ചു.  ശ്രമിച്ചു. മായാവിയായ വിദ്യുദ്ജിഹ്വൻ വ്യാജമായി ഉണ്ടാക്കിയ വെട്ടിമാറ്റപ്പെട്ട രാമന്റെ തല സീതയെക്കാണിച്ച്, രാമൻ മരിച്ചുകഴിഞ്ഞുവെന്ന് രാവണൻ വീമ്പിളക്കി. അതുകണ്ട് സീത ഭയന്ന് വിറച്ചുനിന്നു. എന്നാൽ വിഭീഷണന്റെ ഭാര്യ സരമ, അക്കണ്ട കാഴ്ച രാക്ഷസന്മാരുടെ വെറും മായാപ്രയോഗം മാത്രമാണെന്ന് പറഞ്ഞു സീതാദേവിയെ  ആശ്വസിപ്പിച്ചു. നാല് ദിവസത്തിനുള്ളിൽ രാമൻ വിജയശ്രീലാളിതനായി വന്ന് ദേവിയെ രക്ഷിക്കുമെന്ന് ഉറപ്പിച്ചു പറഞ്ഞു. 

അംഗദൻ രാവണനെ ചെന്ന് കണ്ട് അവസാനമായി ഒരിക്കൽക്കൂടി രാവണനെ ഓർമ്മിപ്പിച്ചു. സീതയെ തിരികെ നൽകുക, അല്ലെങ്കിൽ രാമൻ കുലത്തോടെ നശിപ്പിക്കുമെന്ന് അംഗദൻ അറിയിച്ചു. “എന്റെ അമ്പുകൾ ഭൂമിയെ വിറപ്പിക്കുന്നത് കാണുന്നില്ലേ? അതുകണ്ട് നിനക്ക് നാണമാകുന്നില്ലേ?” എന്ന് അംഗദൻ ഇടിമുഴക്കത്തോടെ അലറിപ്പറഞ്ഞു. രാവണൻ അവനെ വധിക്കാൻ തന്റെ സേനയോട് ഉത്തരവിട്ടെങ്കിലും, അംഗദൻ അവരെ വിരട്ടിയോടിച്ച് മടങ്ങുന്നതിൻ മുൻപ് കൊട്ടാരത്തിന്റെ ഒരു ഭാഗം തകർത്തുകളയുകയും ചെയ്തു.

 രാക്ഷസ-വാനര യുദ്ധം

കുമുദൻ, നളൻ, ഗജൻ, ഗവയൻ, ഹനുമാൻ എന്നിവർ നയിച്ച വാനരസൈന്യം മരങ്ങളും കല്ലുകളും ഉപയോഗിച്ച് പോരിൽ മുന്നേറി. യുദ്ധക്കളത്തിൽ കരച്ചിലുകൾ, പെരുമ്പറശബ്ദങ്ങൾ, ആയുധങ്ങൾകൂട്ടിമുട്ടുന്നതിന്റെയും മരണപ്പെടുന്ന യോദ്ധാക്കളുടെ ശബ്ദങ്ങളും നിറഞ്ഞു. ഗന്ധർവ്വന്മാരും, സിദ്ധന്മാരും, കിന്നരന്മാരും, നാരദനെപ്പോലുള്ള ഋഷികളും ആകാശത്ത് വന്ന് നിരന്നുനിന്ന്  ആ യുദ്ധം കണ്ടു. ഇന്ദ്രജിത് അംഗദനെ നേരിട്ടു, അവന്റെ വേഗതയിൽ ഇന്ദ്രജിത്ത് പരാജയപ്പെട്ടോടിപ്പോയി. ജംബുമാലി ഹനുമാനെ നേരിട്ട് കൊല്ലപ്പെട്ടു. പ്രഹസ്തൻ സുഗ്രീവനെയും നളൻ നികുംഭനേയും ലക്ഷ്മണൻ വിരൂപാക്ഷനേയും രാമൻ പത്ത് ശക്തരായ രാക്ഷസരേയും യുദ്ധത്തിൽ പെട്ടെന്ന് തന്നെ കൊന്നുതള്ളി.

നാഗാസ്ത്രപ്രയോഗം

അംഗദനാൽ പരാജിതനായ ഇന്ദ്രജിത് നാഗാസ്ത്രം ഉപയോഗിച്ച് വാനരരെ സർപ്പചൈതന്യം കൊണ്ട്   ബന്ധനസ്ഥരാക്കി. അവർ തളർന്നു പക്ഷാഘാതമേറ്റതുപോലെ കിടന്നു. പോരിൽ ഇന്ദ്രജിത് വിജയം അവകാശപ്പെട്ടു. ദേവന്മാരും ഋഷികളും ദുഃഖിക്കവേ പെട്ടെന്ന് നാഗങ്ങളുടെ ആജന്മശത്രുവായ ഗരുഡൻ അവിടെയെത്തി ഒരു മായാവിദ്യയൊരുക്കി. രാമൻ ഗരുഡനെ ആശീർവദിക്കവേ, ഗരുഡന്റെ ചിറകിൽ നിന്നടിച്ച കാറ്റേറ്റ് മായങ്ങിക്കിടന്ന വാനരർ മയക്കം വിട്ടുണർന്നു. അവർ ഊർജ്വസ്വലരായി  ഉണർന്ന കാര്യമറിയാതെ  ഇന്ദ്രജിത്ത്  വിജയിച്ചുവെന്ന് തന്നെ രാവണൻ, വിശ്വസിച്ചു. പക്ഷേ, ആ വാനരന്മാർ മടങ്ങി വന്ന്  ആയുധങ്ങൾ തയ്യാറാക്കി വീണ്ടും പോരിന്നിറങ്ങി. ക്രുദ്ധനായ രാവണൻ അവരെ തകർക്കാനായി ധൂമ്രാക്ഷനെ അയച്ചു. 

ധൂമ്രാക്ഷൻ ശക്തമായി ആക്രമിച്ചെങ്കിലും, ഹനുമാൻ ഒറ്റയ്ക്ക് അവനെ പ്രതിരോധിച്ചു. ക്രൂരമായ പോരിന് ശേഷം, ഹനുമാൻ അവനെ ഒരു പടുകൂറ്റൻ മലയുടെ അടിയിൽപ്പെടുത്തി പൊടിച്ചുകളഞ്ഞു.  വാനരന്മാർ ആഘോഷിച്ചു; രാക്ഷസസ്ത്രീകൾ വാവിട്ടു കരഞ്ഞു. തുടർന്ന് വജ്രദംഷ്ട്രൻ തെക്കൻദിക്കിൽനിന്ന് അംഗദനെ നേരിട്ടു. തീവ്രമായ പോരിൽ എറേപ്പേർ കൊല്ലപ്പെട്ടു. രക്തംപുഴയായി ഒഴുകി. അംഗദൻ വജ്രദംഷ്ട്രനെ വാൾ കൊണ്ട് വെട്ടിക്കൊന്നു. പിന്നീട് അകമ്പനൻ കിഴക്കൻ ദിക്കിൽനിന്ന് വന്ന് ഹനുമാനെ നേരിട്ടെതിർത്ത്  കൊല്ലപ്പെട്ടു. വിവരമറിഞ്ഞ് രാവണൻ കോപത്താലും ദുഖത്താലും വിറച്ചു. രാമേശ്വരത്തിൽ നിന്ന് ലങ്കയിലേക്ക് വ്യാപിച്ച വൻപിച്ച വാനരസേനയെക്കണ്ടു ക്രുദ്ധനായി പ്രഹസ്തനെ വിളിച്ചു.

 പ്രഹസ്തന്റെ മരണം

അനേകം യോദ്ധാക്കൾ യുദ്ധത്തിൽ മരിച്ച് വീണതിനാൽ രാവണന്റെ സൈന്യം ശുഷ്കമായി. അപ്പോൾ രാവണൻ കംഭഹനു, മഹാനാദൻ, ദുർമുഖൻ, സമുന്നതൻ എന്നീ മന്ത്രിമാരോടൊപ്പം പ്രഹസ്തനെ പോരിന്നായി അയച്ചു. അവർ പടിഞ്ഞാറൻ ഗോപുരത്തിൽ നിന്ന് നീലന്റെ സേനയെ നേരിട്ടു. യുദ്ധം അതിശക്തമായി. വാനര-രാക്ഷസർ കൂട്ടമായി ചത്തുവീണു. ജംബവാൻ കംഭഹനുവിനെയും ദുർമുഖനെയും കൊന്നു. നീലൻ മഹാനാദനെയും സമുന്നതനെയും കൊന്നു. ഏറെ നീണ്ടുനിന്ന അവസാനപോരിൽ, നീലൻ പ്രഹസ്തനെ വകവരുത്തി. മുഖ്യസേനാനിയായ പ്രഹസ്ഥന്റെ  മരണത്തിൽ രാവണൻ അതീവ ക്രോധാകുലനായി.

അദ്ധ്യാത്മരാമായണം ദിവസം 23 യുദ്ധകാണ്ഡം

 അദ്ധ്യാത്മരാമായണം ദിവസം 23 യുദ്ധകാണ്ഡം



വിഭീഷണൻ രാമന്റെയടുക്കൽ ശരണം തേടുന്നു

വിഭീഷണൻ നാല് സഹചാരികളുമായി ലങ്കയിൽ നിന്നും ഒരാകാശവിമാനത്തിൽ പുറപ്പെട്ട്, പെട്ടെന്ന്തന്നെ രാമൻ വാനരന്മാരോടൊപ്പം ഇരിക്കുന്ന സ്ഥലത്ത് ഇറങ്ങി. രാമന്റെ അടുക്കൽ ചെന്ന് വിനയത്തോടെ, താൻ രാവണന്റെ സഹോദരനാണെന്നും സീതയെ തട്ടിക്കൊണ്ടുപോയ രാവണന്റെ ദുഷ്പ്രവർത്തിയെ  അംഗീകരിക്കാത്തതിനാൽ രാമനോടൊപ്പം പക്ഷം ചേരാൻ തീരുമാനിച്ചതായും അവൻ വിശദീകരിച്ചു. ശത്രുപക്ഷത്തുനിന്നു വന്നവനാകയാലും രാക്ഷസവർഗ്ഗം വഞ്ചനയിൽ  വിദഗ്ധരാണെന്നറിയാവുന്നതിനാലും സുഗ്രീവന് വിഭീഷണന്റെ ആത്മാർഥതയെപ്പറ്റി ആദ്യം അത്ര വിശ്വാസമില്ലാതിരുന്നു. പക്ഷേ  ഹനുമാൻ ഉറപ്പ് നല്കി. “എല്ലാവരിലും നല്ലവരുണ്ടാവും. വിഭീഷണൻ അങ്ങിനെയുള്ള ആളാണ്. മാത്രമല്ല തന്നെ ആശ്രയിക്കുന്നവർക്ക് അഭയം നല്കുക എന്നത് രാജാവിന്റെ ധാർമ്മികമായ കർത്തവ്യവുമാണല്ലോ.” സ്വന്തം കർത്തവ്യത്തെക്കുറിച്ച് ചിന്തിച്ച രാമൻ, നിസ്വാർത്ഥനായ ഒരു പ്രാവിന്റെ സഹാനുഭൂതിയെക്കുറിച്ചുള്ള ഒരു കഥ പറഞ്ഞ്, ശരണം തേടുന്നവർ, അവരുടെ പശ്ചാത്തലം എന്തുതന്നെയായാലും  സംരക്ഷണം അർഹിക്കുന്നുവെന്ന് പ്രഖ്യാപിച്ചു. ഒരു കാട്ടിലെ മരക്കൊമ്പിൽ ഇണകളായ രണ്ടു മാടപ്രാവുകൾ സല്ലപിച്ചിരിക്കുമ്പോൾ  ഭക്ഷണം തേടി വന്ന ഒരു വേടൻ ഒരമ്പയച്ച്  പെൺപ്രാവിനെ കൊന്നുകളഞ്ഞു. തന്റെ പ്രിയയെ നഷ്ടപ്പെട്ട ആൺപ്രാവ് വേദനയോടെ കരയാൻ തുടങ്ങി. അപ്പോഴേയ്ക്കും കാട്ടിൽ ഇരുട്ടായി, ശക്തമായ കാറ്റോടെ കനത്ത മഴ പെയ്യാനും തുടങ്ങി. വേടൻ മരക്കീഴിൽ വിശന്നു തളർന്നിരിക്കുന്നത് കണ്ട് ദയവു തോന്നിയ പ്രാവ് പോയി അവന് വേണ്ടി ഒരു തീക്കൊള്ളി കൊണ്ടുവന്ന്  നൽകി. അതുപയോഗിച്ച് തീകത്തിച്ച്  വേടൻ പെൺപ്രാവിന്റെ മാംസം പാചകം ചെയ്ത് തിന്നു.  ആ ചെറുപക്ഷിയുടെ മാംസം കഴിച്ചിട്ട്  വേട്ടക്കാരന്റെ വിശപ്പ് മാറിയില്ല. താനിരിക്കുന്ന ആ മരച്ചുവട്ടിൽ ശരണം തേടിയ വേടന്റെ ദയനീയാവസ്ഥ കണ്ട്, ആൺപ്രാവ് വേടന്റെ വിശപ്പ് മാറ്റാനായി സ്വയം തീയിൽ ചാടി. വെറുമൊരു പക്ഷി അത്രയും സഹാനുഭൂതി പ്രകടിപ്പിക്കുന്നുവെങ്കിൽ, മനുഷ്യർ എത്രമാത്രം സഹാനുഭൂതിയുള്ളവരായിരിക്കണം? 

ഇങ്ങിനെ പറഞ്ഞു വിഭീഷണനെ സ്വാഗതം ചെയ്തിട്ട് ധർമ്മത്തിന്റെ പാത തിരഞ്ഞെടുത്തതിനുള്ള പ്രതിഫലമായി അദ്ദേഹത്തെ രാക്ഷസന്മാരുടെ രാജാവായി അഭിഷേകം ചെയ്യാൻ രാമൻ തീരുമാനിച്ചു.  വാനരന്മാർ വാദ്യഘോഷങ്ങളോടും പരമ്പരാഗത ആചാരങ്ങളോടും സമുദ്രജലം ഉപയോഗിച്ചുള്ള ആചാരസ്നാനസഹിതം നടത്തിയ അഭിഷേകച്ചടങ്ങ് ഗംഭീരമായിരുന്നു. സുഗ്രീവൻ വിഭീഷണനെ അഭിനന്ദിച്ച്, രാവണനെ എതിരിടാനായുള്ള യുദ്ധസേനയെ നയിക്കാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. വിഭീഷണൻ വിനയപൂർവ്വം, എന്നാൽ ഏറെ ശ്രദ്ധാപൂർവ്വം  പറഞ്ഞു. “സർവ്വലോകാധിപതിയായ രാമൻ കൂടെയുണ്ടെങ്കിൽ  വ്യക്തിയെന്ന നിലയിൽ തന്റെ ഇടപെടലിന് വലിയ സാംഗത്യമില്ല. ദിവ്യമായ ഉദ്ദേശത്തോടെയുള്ള  ഇച്ഛാശക്തിയും കേവലം ഉറച്ച ഭക്തിയും മാത്രം മതി.”

ശുകബന്ധനം

രാമനു നൽകിവരുന്ന പിന്തുണ പിൻവലിക്കാൻ സുഗ്രീവനോട് ആവശ്യപ്പെടുന്ന സന്ദേശവുമായി രാവണൻ ശുകനെ ദൂതയച്ചു. ലങ്ക സ്വർഗ്ഗത്തേക്കാൾ ശക്തമാണെന്നും മനുഷ്യർ ദുർബല യോദ്ധാക്കളാണെന്നും പറഞ്ഞു യുദ്ധത്തിൽ സുഗ്രീവന്റെ ഉദ്ദേശ്യം ചോദ്യം ചെയ്യുന്നരീതിയിലായിരുന്നു രാവണ സന്ദേശം. ഇത് കേട്ട് വാനരർ ശുകനെ ആക്രമിക്കവേ,  ശുകൻ രാമനോട് സഹായം അഭ്യർത്ഥിച്ചു കരഞ്ഞു. മാത്രമല്ല, ദൂതനെ കൊല്ലുന്നത് ധർമ്മത്തിന് വിരുദ്ധമാണെന്നും ഓർമ്മിപ്പിച്ചു. രാമൻ വാനരന്മാരോട് ശുകനെ ബന്ധവിമുക്തനാക്കാൻ ഉത്തരവിട്ടു. എന്നിട്ട് രാവണനു കർശനമായ ഒരു മറുപടി അയക്കാൻ സുഗ്രീവനോട് നിർദ്ദേശിച്ചു. “നീ സീതയെ തട്ടിക്കൊണ്ടുപോയിട്ടുണ്ടെങ്കിൽ, നീയും ബാലിയേപ്പോലെ, നശിക്കുമെന്ന് അറിഞ്ഞാലും.”  ശുകനെ വാനരന്മാർ വീണ്ടും തടവിലാക്കി. രാമൻ അനുവാദം നൽകുംവരെ അവനെ സ്വതന്ത്രനായക്കേണ്ടതില്ല എന്നായിരുന്നു തീരുമാനം. ഈ വാർത്തയറിഞ്ഞ രാവണൻ  നിരാശനായി.

സേതുബന്ധനം

ലങ്കയിലേക്ക് സമുദ്രം കുറുകെ കടക്കാനുള്ള മാർഗ്ഗത്തിനായി രാമൻ, വിഭീഷണൻ, ലക്ഷ്മണൻ, സുഗ്രീവൻ എന്നിവർ ഒത്തു ചേർന്ന് ആലോചിച്ചു. അവർ സമുദ്രദേവനായ വരുണന്റെ സഹായം തേടി കടലിൽ ചിറകെട്ടി ഒരു പാത നിർമ്മിക്കാൻ തീരുമാനിച്ചു. രാമൻ കിഴക്കോട്ട് മുഖം തിരിഞ്ഞിരുന്നു ധ്യാനിച്ച് മൂന്ന് ദിവസം പ്രാർത്ഥന നടത്തിയെങ്കിലും സമുദ്രദേവനായ വരുണൻ പ്രത്യക്ഷപ്പെട്ടില്ല. ഉദ്ധതമായ കോപം  പ്രകടിപ്പിച്ച്, രാമൻ തന്റെ വില്ലും അമ്പുകളും തയ്യാറാക്കി ഉപയോഗിച്ച് സമുദ്രത്തെ വറ്റിച്ചുകളയുമെന്ന് ഭീഷണിപ്പെടുത്തി. അത് ലോകത്താകെ ഗുരുതരമായ വിനാശമുണ്ടാക്കുമെന്ന് മുന്നറിയിപ്പ് നൽകി. ഭൂമിയും ആകാശവും പേടിച്ചുവിറച്ചു. സമുദ്രജീവികൾ ഭയന്നു. കയ്യിൽ വിലയേറിയ രത്നക്കല്ലുകളുമായി വരുണൻ പ്രത്യക്ഷപ്പെട്ട്, രാമന്റെ ദയയ്ക്കായി കേണ് തന്റെ താമസിക സ്വഭാവത്തെപ്പറ്റി പറഞ്ഞു ക്ഷമ യാചിച്ചു.  പിന്നെ കടൽ കടക്കുവാനുള്ള സുരക്ഷിതമായ പാത കാണിച്ചു കൊടുക്കാമെന്ന് വാഗ്ദാനം ചെയ്തു.

വരുണൻ രാമനോട് ലങ്കയുടെ വടക്കൻ മേഖലയിൽ രാക്ഷസന്മാരുടെ അധിവാസം ഉള്ളയിടം വൃത്തിയാക്കി അവിടേയ്ക്ക്  ഒരു ചിറ നിർമ്മിക്കാൻ നിർദ്ദേശിച്ചു. രാമൻ ലക്ഷ്യസ്ഥാനത്തേയ്ക്ക് ഒരു അമ്പ് തൊടുത്തുവിട്ട്, ആ പ്രദേശം വെടിപ്പാക്കി നിർമ്മാണത്തിന് യോഗ്യമാക്കി. അവിടേക്കു  ചിറകെട്ടുക സുരക്ഷിതമായ മാർഗ്ഗമാണെന്ന് വരുണൻ ഉറപ്പ് നൽകി. ദേവശില്പിയായ വിശ്വകർമ്മാവിന്റെ മകൻ നളനെയാണ് നിർമ്മാണദൗത്യം ഏൽപ്പിച്ചത്. 

ചിറനിർമ്മിക്കാനുള്ള സൌകര്യത്തിനായി സമുദ്രം പിൻവാങ്ങിയപ്പോൾ നിർമ്മാണപ്രവർത്തനം എളുപ്പമായി. രാമൻ, സുഗ്രീവൻ, നളൻ, ലക്ഷ്മണൻ എന്നിവർ നിർമ്മാണജോലി ആസൂത്രണം ചെയ്തു. ഭീമാകാരന്മാരായ വാനരന്മാർ നൂറ് യോജന നീളവും പത്ത് യോജന വീതിയുമുള്ള ചിറ നിർമ്മിക്കാൻ വേണ്ടി വലിയ കല്ലുകളും മരങ്ങളും കൊണ്ടുവന്നു. രാമൻ കടൽത്തീരത്ത് ശിവഭഗവാനെ പൂജിച്ചു.  ആ സ്ഥലത്തിന് രാമേശ്വരം എന്ന് പേര് നൽകി, അവിടെയെത്തി ആരാധന നടത്തുന്നവർക്കും തീർത്ഥാടനങ്ങൾ ചെയ്യുന്നവർക്കും രാമൻ മോക്ഷപദം ഉറപ്പാക്കി. 

ചിറയുടെ നിർമ്മാണം വേഗത്തിൽ പുരോഗമിച്ചു. ആദ്യ ദിവസം പതിന്നാല് യോജന നീളം പണി തീർന്നു. ഓരോ ദിവസവും കൂടുതൽ നീളം പണി തീർത്ത് അഞ്ചാം ദിവസം ഇരുപത്തിമൂന്നു യോജന പണിത് ചിറകെട്ടൽ പൂർത്തിയാക്കി. വാനരന്മാർ എല്ലാവരും ഒത്തുചേർന്ന് കൂട്ടത്തോടെ ലങ്കയിലേക്ക് നടക്കാൻ തുടങ്ങി. രാമൻ ഹനുമാന്റെ തോളിലും ലക്ഷ്മണൻ അംഗദന്റെ തോളിലും കയറിയാണ് ലങ്കയിലേക്ക് പോയത്. 

രാമൻ സുബേല പർവ്വതത്തിന്റെ മുകളിൽ കയറി, ലങ്കാനഗരത്തെ വീക്ഷിച്ചു വിസ്മയം പൂണ്ടു. ഇന്ദ്രന്റെ അമരാവതിയെ വെല്ലുന്ന സ്വർണ്ണഗോപുരങ്ങൾ, കൈലാസംപോലെ മനോഹരമായ കൊട്ടാരങ്ങൾ എന്നിവ നിരീക്ഷിച്ചു. നഗരം ആയുധസജ്ജമായി കാണപ്പെട്ടു. രാവണൻ തന്നെ സേവിക്കുന്ന സുന്ദരതരുണിമാരാൽ ചുറ്റപ്പെട്ട് പത്ത് തലയിലും സ്വർണ്ണ മകുടങ്ങൾ ധരിച്ച്, രത്നസിംഹാസനത്തിൽ ഇരുന്നു. രാമൻ ശുകനെ വിട്ടയക്കാൻ തീരുമാനിച്ചിട്ട് രാവണനുള്ള ഒരു സന്ദേശം അവന്റെ കയ്യിൽ കൊടുത്തയച്ചു.


അദ്ധ്യാത്മരാമായണം ദിവസം 22 യുദ്ധകാണ്ഡം

 അദ്ധ്യാത്മരാമായണം ദിവസം 22 യുദ്ധകാണ്ഡം



ലങ്കയിൽ നിന്ന് മടങ്ങിയെത്തിയ ഹനുമാന്റെ അവിശ്വസനീയമായ സാഹസകൃത്യങ്ങളെ രാമൻ വിസ്മയത്തോടെ വീണ്ടും ഓർത്തെടുത്തു. നൂറ് യോജന വിസ്തൃതമായ സമുദ്രം ചാടിക്കടന്നത്, നിരവധി രാക്ഷസരെ വധിച്ചത്, നഗരത്തിന് തീവെച്ചത്, അങ്ങിനെ മറ്റാർക്കും സാദ്ധ്യമല്ലാത്ത കാര്യങ്ങളാണ് തന്റെ വിശ്വസ്തദൂതൻ ചെയ്തത്.  ഹനുമാൻ ലങ്കയിൽ പോയി സീതാദേവിയെ കണ്ടതിനേയും അങ്ങിനെ സൂര്യവംശത്തെയും രാമ, ലക്ഷ്മണ, സുഗ്രീവന്മാരെയെല്ലാം സഹായിച്ചതും രാമൻ പ്രത്യേകം എടുത്തുപറഞ്ഞ് അവന്റെ വിശ്വസ്തതയേയും ധൈര്യത്തേയും പ്രശംസിച്ചു. വാനരക്കൂട്ടത്തോടെ മുതലകൾ നിറഞ്ഞ സമുദ്രത്തിന് മറുകരകടക്കാനും അവിടെച്ചെന്ന് രാവണനേയും അവന്റെ സൈന്യത്തേയും നേരിടാനുമുള്ള പദ്ധതിയെപ്പറ്റിയും അങ്ങിനെ സീതയെ വീണ്ടും കാണുവാനുമുള്ള മഹത്തായ ദൗത്യത്തെക്കുറിച്ചും  രാമൻ ചിന്താമഗ്നനായി. 

സുഗ്രീവൻ, രാമനെ ആശ്വസിപ്പിച്ച്, തന്റെ കൂടെയുള്ള അതിശക്തരായ വാനരന്മാർ അജയ്യരാണെന്നും ഏത് പ്രതിബന്ധവും മറികടക്കാൻ അവരെല്ലാം തയ്യാറാണെന്നും ഉറപ്പിച്ചു പറഞ്ഞു. സമുദ്രം കടക്കാൻ രാമന്റെ അമ്പുകൾ ഉപയോഗിച്ച് വഴി തുറക്കുകയോ ഒരു കോട്ട നിർമ്മിക്കുകയോ ചെയ്യാമെന്ന് നിർദ്ദേശിച്ചു. ലങ്കയിൽ എത്തിയാൽപ്പിന്നെ രാവണനെ തോല്പിക്കാമെന്ന ആത്മവിശ്വാസത്തോടെ  സുഗ്രീവൻ നിന്നു. രാമൻ ഹനുമാനോട് ലങ്കയുടെ വിശദമായ വിവരണം നല്കുവാൻ ആവശ്യപ്പെട്ടു. അതിന്റെ കോട്ടകൾ, കിടങ്ങുകൾ, പ്രതിരോധങ്ങൾ എല്ലാം വിശദമാക്കാൻ ആവശ്യപ്പെട്ടു. 

ത്രികൂട പർവ്വതത്തിന് മുകളിൽ സ്ഥിതി ചെയ്യുന്ന ലങ്ക, ഏഴുന്നൂറ് യോജന വിസ്തൃതമായ സുവർണ്ണനഗരമാണ്, ഏഴ് നിലയുള്ള ഗോപുരങ്ങൾ, ആഴമേറിയ കിടങ്ങുകളോടു കൂടിയ ഏഴ് മതിലുകൾ, യന്ത്രവത്കൃത പാലങ്ങൾ, തന്ത്രപ്രധാനമായ സ്ഥലങ്ങൾക്ക് കാവൽ നിൽക്കുന്ന ആയിരക്കണക്കിന് രാക്ഷസരും യോദ്ധാക്കളും ഉണ്ടെന്ന് ഹനുമാൻ വിവരിച്ചു. ആഡംബര കൊട്ടാരങ്ങൾ, സുവർണ്ണ ഭോജനശാലകൾ, നാടകശാലകൾ, ധ്യാനസ്ഥലങ്ങൾ എന്നിവയും ഹനുമാൻ അവിടെ കണ്ടു. വായുദേവന്റെ സഹായത്തോടെ നഗരത്തിൽ ചുറ്റിനടന്ന ഹനുമാൻ, രാമന്റെ മോതിരം സീതയുടെ ചൂഡാരത്നവുമായി കൈമാറി ദൂതന്റെ ചുമതല നിർവ്വഹിച്ചു. എന്നാൽ, രാവണന്റെ തോട്ടം നശിപ്പിച്ചതും, മകൻ അക്ഷകുമാരനെ വധിച്ചതും, രാക്ഷസസേനയെ കനത്ത നാശത്തിന് വിധേയമാക്കിയതും തെറ്റായിപ്പോയോ എന്നു ഹനുമാൻ സംശയിച്ചു. രാവണൻ ഹനുമാന്റെ വാലിന് തീവെപ്പിച്ചെങ്കിലും, ഹനുമാൻ രക്ഷപ്പെട്ട് നഗരത്തിന്റെ വിശാലമായ പ്രദേശം കത്തിച്ച് ശത്രുവിന്റെ ശക്തി കുറച്ചതായി രാമനെ അറിയിച്ചു. യമനെ പ്രീതിപ്പെടുത്താൻ വേണ്ടിയെങ്കിലും രാക്ഷസരെ തോല്പിക്കാനുള്ള യുദ്ധം ഉടനെ ആരംഭിക്കാൻ രാമനെ ആഹ്വാനം ചെയ്തു. 

രാമന്റെ തയ്യാറെടുപ്പുകൾ

ഹനുമാന്റെ വിവരണത്തിൽ പ്രചോദിതനായ രാമൻ ശ്രദ്ധാപൂർവ്വം വിശദമായിത്തന്നെ ഒരു യുദ്ധതന്ത്രം രൂപപ്പെടുത്തി. തന്റെ വലത് കണ്ണിന്റെ തുടിപ്പ് പോലുള്ള ശുഭലക്ഷണങ്ങൾ രാമൻ പ്രത്യേകം ശ്രദ്ധിച്ചു. മർക്കടവീരനായ നീലനെ യോദ്ധാക്കൾക്കായുള്ള  ദൗത്യങ്ങൾ എന്തൊക്കെയെന്ന് വിഭജിച്ചുനൽകാൻ നിയോഗിച്ചു. രാമൻ സ്വയം പടയെ നയിക്കാൻ തീരുമാനിച്ചു. ലക്ഷ്മണൻ അംഗദന്റെ തോളിൽക്കയറി പ്രമുഖ വാനരസേനാപതികളോടൊപ്പം യാത്ര തിരിച്ചു. വാനരന്മാർ ഉത്സാഹത്തോടെ പഴങ്ങളും പാനീയങ്ങളും ശേഖരിച്ചു കൂടെ നടന്നു. അവർ സന്ധ്യയോടെ മഹേന്ദ്രപർവ്വതത്തിൽ എത്തി, സന്ധ്യാസമയത്ത് ബലികർമ്മങ്ങൾ നടത്തി, സമുദ്രദേവനായ വരുണനോട് കടലിനെ കടക്കാനുള്ള മാർഗ്ഗം ആരാഞ്ഞു. ഉയർന്ന തിരമാലകൾ, മുതലകൾ, മറ്റ് ക്രൂരജീവികൾ എന്നിവ നിറഞ്ഞ സമുദ്രത്തിന്റെ ഭയപ്പെടുത്തുന്ന കാഴ്ചയെ അതിജീവിച്ച്  സംഘം മുന്നോട്ട് നീങ്ങി. എങ്കിലും അവരിൽ സംശയങ്ങളും ആശങ്കകളും ഉണ്ടായിരുന്നു. രാമൻ പോലും ഒരു നിമിഷം ലൌകീകമായ ഭയപ്പാടിൽ പങ്കുചേർന്നു.

രാവണന്റെ തയ്യാറെടുപ്പുകൾ

ലങ്കയിൽ, ഹനുമാൻ ചെയ്ത ആക്രമണത്തിന്റെയും നാശനഷ്ടങ്ങളുടെയും പ്രത്യാഘാതങ്ങൾ വിലയിരുത്താൻ രാവണൻ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി. ഒരു കുരങ്ങൻ വന്ന് തന്റെ നഗരത്തിന്റെ അപ്രാപ്യമായ കവാടങ്ങൾ ഭേദിച്ച്, അക്ഷകുമാരനെ കൊന്ന്, വലിയ നഷ്ടങ്ങൾ വരുത്തി.  അവൻ തീർച്ചയായും നിന്ദിതനാകുന്നു. സീതയെ അതിസുരക്ഷയിൽ രക്ഷസിമാരുടെ ഇടയിൽ താമസിപ്പിച്ചിട്ടും ഹനുമാൻ അവളുമായി സംസാരിച്ചതെങ്ങിനെയെന്ന് രാവണൻ ചോദ്യം ചെയ്തു. മന്ത്രിമാർ വിവിധങ്ങളായ തന്ത്രങ്ങൾ ചർച്ച ചെയ്തു. ഏകകണ്ഠമായ തീരുമാനങ്ങളെടുക്കേണ്ടതിന്റെ പ്രാധാന്യത്തെപ്പറ്റി അവർ പരസ്പരം വാദിച്ചു. രാമനെ നേരിടാനുള്ള രാവണന്റെ തയ്യാറെടുപ്പ് കുറ്റമറ്റതാക്കാനുള്ള മാർഗ്ഗങ്ങൾ ചർച്ച ചെയ്തു. എങ്കിലും കുംഭകർണ്ണൻ, നീണ്ട ഉറക്കത്തിൽ നിന്ന് ഉണർന്ന്, രാമൻ മനുഷ്യനല്ല, ധർമ്മം സ്ഥാപിക്കാൻ വന്ന നാരായണനാണെന്ന് മുന്നറിയിപ്പ് നൽകി. രാമനെ എതിർക്കുന്നത് ലങ്കയുടെ നാശത്തിന് കാരണമാകുമെന്നും രാവണനെ അറിയിച്ചു. അപ്പോൾ ഇന്ദ്രജിത് രാമനെ നേരിടാൻ താൻ ഉടനെ പുറപ്പെടാമെന്ന്  പ്രതിജ്ഞ ചെയ്തു. 

വിഭീഷണൻ രാവണനെ ഉപദേശിക്കുന്നു

രാവണന്റെ ഇളയ സഹോദരൻ വിഭീഷണൻ, ദിവ്യശക്തിയുള്ള രാമനെ എതിർക്കുന്നതിന്റെ നിഷ്ഫലതയെക്കുറിച്ച് ജ്യേഷ്ഠനെ ഉപദേശിച്ചു. ഇന്ദ്രജിത് ഉൾപ്പെടെ ഒരു യോദ്ധാവിനും രാമനെ തോല്പിക്കാൻ കഴിയില്ല. “ഒരുവന്റെ ശത്രുക്കൾ നേരേവന്ന്  എതിർക്കുന്നവരല്ല, മറിച്ച് വിശ്വസ്തതയില്ലാതെ മിത്രഭാവത്തിൽ അഭിനയിക്കുന്ന നിന്നെപ്പോലുള്ളവരാണ്.” രാവണൻ വിഭീഷണനെ ഭർസിച്ചു. ഇതുകേട്ട് നാരായണഭക്തനായ വിഭീഷണൻ, രാമന്റെ പാദങ്ങളെ ശരണം പ്രാപിക്കാൻ തീരുമാനിച്ചു. രാവണന്റെ ദേഷ്യത്തിനും ഭീഷണികൾക്കും വഴങ്ങാതെ, നാല് വിശ്വസ്തരുമൊത്ത് വിഭീഷണൻ ലങ്ക വിട്ടുപോകാനൊരുങ്ങുമ്പോൾ “എന്റെ സഹോദരനായതുകൊണ്ടു മാത്രമാണ്  നിന്നെ വെറുതെ വിടുന്നത്. അല്ലെങ്കിൽ നീയെന്റെ ചന്ദ്രഹാസത്തിന് ഇരയാവേണ്ടവനാണ്. ഇനി നീ പോയി ശത്രുവായ രാമനെ സേവിച്ചാലും”. രാവണൻ അനുജനെ പുച്ഛിച്ചു പറയുമ്പോൾ രാമനോടുള്ള വിശ്വസ്തത ഒരിക്കൽക്കൂടി പ്രഖ്യാപിച്ച്, ജ്യേഷ്ഠനോട് പുനർവിചിന്തനം ചെയ്യാൻ നിർദ്ദേശിച്ച് വിഭീഷണൻ ലങ്കയിൽ നിന്നും പോയി. 

തുഞ്ചത്ത് എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം - കഥാസാരം

തുഞ്ചത്ത് എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം -  കഥാസാരം കൈലാസപർവതത്തിൽ , രാമന്റെ പരമഭക്തനായ ശിവൻ , പാർവതിക്ക് അദ്ധ്യാത്മ രാമായണ ത്തിൽ പ്രതിപ...